ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Gangster, The Cop, The Devil


The Gangster The Cop The Devil » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ പേരിന് സാമ്യം ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ദി ഗുഡ് ദി ബാഡ് & ദി അഗ്ലിയോട്. ട്രെയിൻ ടു ബുസാനിലെയും ഫ്ലൂവിലെയുമൊക്കെ വളരെ ചെറിയ വേഷങ്ങളിലൂടെ ആരാധകഹൃദയം കീഴടക്കിയ മാ ഡോങ്-സ്യോക്കിന്റെ സാന്നിധ്യമാണ് എന്നെ ഈ സിനിമയിലേക്കെത്തിച്ചത്. തട്ടുപൊളിപ്പൻ ആക്ഷൻ സിനിമകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ഈ സിനിമയ്ക്ക് തല വെക്കാം. ചടുലമായ ആക്ഷൻ രംഗങ്ങളും കിടിലൻ കാർ ചെയ്‌സിങ്ങുകളുമൊക്കെയായി അതിസമ്പന്നമാണ് ഈ ചിത്രം. പക്ഷേ, വെറുമൊരു ആക്ഷൻ പടമല്ല ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ. കൊറിയൻ സിനിമകളുടെ കഥാപശ്ചാത്തലവുമായി നമ്മൾ മലയാളികൾക്ക് വളരെയെളുപ്പത്തിൽ ഒത്തിണങ്ങാൻ കഴിയും എന്നത് തന്നെയാകും കൊറിയൻ സിനിമകൾ മലയാളി ഹൃദയങ്ങൾ കീഴടക്കാനുള്ള ഒരു കാരണം. നമ്മുടെ നാട്ടിലെ നിയമങ്ങളും ഏകദേശം കൊറിയയിലെ നിയമങ്ങളും തമ്മിൽ വളരെയേറെ സാമ്യതകളുണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണല്ലോ നമ്മുടെ നിയമത്തിന്റെ ടാഗ്‌ലൈൻ. എന്നിട്ടിവിടെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടുന്നില്ല എന്ന് നമുക്ക് ഉറപ്പ് പറയാൻ സാധിക്കുമോ? എന്നാൽ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ ആയിരം ദ്വാരങ്ങളാണ് നമ്മുടെ നിയമത്തിൽ. ഗോവിന്ദച്ചാമി പോലും നിയമത്തിന്റെ പരിരക്ഷയിൽ തടിച്ചു കൊഴുത്തു ജീവിക്കുന്നത് നമ്മുടെ ഈ കേരളത്തിലാണ്. അവരെ രക്ഷിക്കാനായി കറുത്ത കോട്ടണിഞ്ഞ ആയിരം ആളൂരുമാർ ഇവിടെയുണ്ട് താനും. വധശിക്ഷ നിരോധിക്കണമെന്ന് പാടിനടക്കുന്ന എണ്ണമറ്റ പാണന്മാർ വേറെയും. ഇവിടെ ആരെയും, എത്ര പേരെയും, എങ്ങനെയും കൊല്ലാം. കൊന്നതിൽ "വെറൈറ്റി" ഉണ്ടെങ്കിൽ മാത്രമേ തൂക്കുമരത്തിലേക്ക് നയിക്കപ്പെടുകയുള്ളൂ. അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകൾക്ക് മാത്രം വധശിക്ഷ കൊടുക്കപ്പെടുന്ന അപൂർവ്വ രാജ്യം. അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെങ്കിൽ ട്രോളന്മാരുടെ ഭാഷയിൽ "റീപോസ്റ്റ്" വിളിക്കും നമ്മുടെ ന്യായാധിപന്മാർ. അങ്ങനെ വന്നാൽ കുറ്റം തെളിയിക്കപ്പെട്ടാൽ പോലും ഏറി വന്നാൽ ജീവപര്യന്തം, ജയിലിൽ മൃഷ്ടാന ഭോജനം. "മറിമായ"ത്തിലെ ഒരു എപ്പിസോഡിൽ കേട്ട പോലെ "ജയിലൊക്കെ ഇപ്പൊ സ്വർഗ്ഗമല്ലേ.. സ്വർഗ്ഗം.." തന്റെ മകളുടെ ഘാതകനെ വെടി വെച്ചു കൊന്ന മഞ്ചേരിയിലെ ശങ്കരനാരായണനൊക്കെ ഹീറോയാവുന്നത് അതുകൊണ്ടാണ്. കുറ്റവാളികൾക്ക് കിട്ടുന്ന നിയമപരിരക്ഷ എത്രമാത്രം അപകടകരമാണ് എന്നതിനെക്കുറിച്ച് കൂടിയാണ് ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ എന്ന ഈ സിനിമയിൽ പറയുന്നത്.


■ ലീ വോൻ-തേ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ക്രൈം ആക്ഷൻ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ. പാർക് സെ-സ്യുങ് ഛായാഗ്രഹണവും ഹ്യോ സുൻ-മി, ഹാൻ യോങ്-ക്യു എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പൂർണ്ണമായും നഗരത്തിൽ ചിത്രീകരിച്ച ചിത്രമായിരുന്നിട്ട് കൂടി പാർക് സെ-സ്യുങ്ങിന്റെ പല ഷോട്ടുകളും അപാരമായിരുന്നു. ജോ യോങ് - വൂക്ക് ഒരുക്കിയ പശ്ചാത്തല സംഗീതവും സിനിമയുടെ ത്രില്ലിങ്നെസ്സ് കെട്ടുപോവാതെ സൂക്ഷിച്ചതിൽ അവിഭാജ്യ ഘടകമായിട്ടുണ്ട്.


✍sʏɴᴏᴘsɪs               

■ ടൈറ്റിൽ പോലെ മൂന്ന് പേരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. നഗരം അക്ഷരാർത്ഥത്തിൽ അടക്കി ഭരിക്കുന്ന അധോലോക നായകൻ ജാങ് ഡോങ്-സൂ. ആരെയും കൂസലില്ലാത്ത, എന്തിന് ഡോങ്-സൂവിനെപ്പോലും പുല്ലുവില കൽപ്പിക്കുന്ന എന്തിനും പോന്ന പോലീസ് ഉഗ്യോഗസ്ഥൻ, ജുങ് തേ-സുക്ക്. മാഫിയകൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങളും അഴിമതി നിറഞ്ഞ പോലീസ് ഫോഴ്‌സും കണ്ട് ഒരു ക്ലീഷേ കഥ പ്രതീക്ഷിച്ചാണിരുന്നത്. പക്ഷേ, കഥ മറ്റൊരു തലത്തിലേക്കായിരുന്നു നീങ്ങുന്നത്. നഗരത്തിൽ രാത്രി തുടർ കൊലപാതകങ്ങൾ പതിവാകുന്നു. കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരാണ് കൊലപാതകത്തിന് ഇരകളാവുന്നത്. തനിച്ച് സഞ്ചരിക്കുന്നയാളെ മറ്റൊരു കാറിൽ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തിയാൽ കാറിന് പിന്നിലിടിപ്പിച്ചു അശ്രദ്ധ കാരണമുള്ള അപകടമെന്ന മട്ടിൽ സംസാരിക്കാനായി പുറത്തിറക്കും, പിന്നീട് കൈയ്യിൽ കരുതിയ കത്തി കൊണ്ട് മരണമുറപ്പിക്കും വരെ മുറിവേൽപ്പിക്കലാണ് കൊലപാതകിയുടെ ഹോബി. അയാളാണ് ഈ ചിത്രത്തിലെ മൂന്നാമത്തെ കഥാപാത്രം, ഡെവിൾ. അയാൾ ആരാണെന്നോ എന്താണ് അയാളുടെ യഥാർത്ഥ ഉദ്ദേശ്യമെന്നോ ആർക്കുമറിയില്ല. ഓരോ കൊലപാതകത്തിലെയും സാമ്യത കണ്ട ജുങ് തേ-സുക്ക് കൊലപാതകത്തിന് പിന്നിൽ ഒരു സീരിയൽ കില്ലറാണെന്ന് തീർച്ചപ്പെടുത്തുന്നു. ഒരു ദിവസം രാത്രി മാഫിയാ തലവൻ ഡോങ്-സൂ തനിച്ച് തന്റെ കാറിൽ യാത്ര പുറപ്പെടുന്നു. അന്ന് കൊലപാതകിയുടെ ഉന്നം അയാളായി മാറുന്നു. ആളൊഴിഞ്ഞ പ്രദേശം തേടി അയാൾ ഡോങ്-സൂവിനെ പിന്തുടർന്നു. പക്ഷേ, ഡോങ്-സൂവിനെ ലക്ഷ്യമിട്ടതോട് കൂടി കൊലപാതകിയുടെ തലവര തന്നെ മാറുകയാണ്. The Gangster Or The Devil..?


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മാഫിയാ തലവൻ ജാങ് ഡോങ്-സൂവായി വേഷമിട്ടിരിക്കുന്നത് മാ ഡോങ്-സ്യോക്കാണ്. ഫ്ലൂവിലെയും ട്രെയിൻ ടു ബുസാനിലെയും വളരെ ചെറിയ വേഷങ്ങളിൽ വളരെ ചെറിയ രംഗങ്ങളിൽ വന്ന് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച നടനാണ് മാ ഡോങ്-സ്യോക്ക്. അദ്ദേഹത്തിൻറെ അപാരമായ ക്യാമറ പ്രെസൻസ് തിരിച്ചറിഞ്ഞതുകൊണ്ടാവണം ഇതിലെ പ്രധാന വേഷം അദ്ദേഹത്തെ ഏൽപ്പിച്ചത്. തന്റെ ഡ്യൂട്ടി വളരെ ഭംഗിയായി അദ്ദേഹം നിർവഹിച്ചു എന്ന് തന്നെ പറയാം. നായകനായും വില്ലനായും ഉപയോഗിക്കാവുന്ന മറ്റൊരു ചോയ് മിൻ-സിക്കിനെയാണ് ഞാൻ മാ ഡോങ്-സ്യോക്കിൽ കാണുന്നത്. ജുങ് തേ-സുക്കെന്ന അതിബുദ്ധിമാനായ പൊലീസുകാരനായി അഭിനയിച്ചിരിക്കുന്നത് കിം മു-യോലാണ്. The Gangster Or The Cop? ഇതിലെ യഥാർത്ഥ നായകൻ ആരാണെന്ന് സംശയമുണ്ടാവാമെങ്കിലും വില്ലൻ ഒരേയൊരാളാണ്. K എന്ന നിഗൂഢ വില്ലനായി എത്തിയിരിക്കുന്നത് കിം സുങ്-ക്യുവാണ്. മിൻസിക്കോളം വരില്ലെങ്കിലും മിൻസിക്കിന്റെ ഒരു മിന്നായം കണ്ടു കിം സുങ്-ക്യുവിന്റെ വില്ലനിസത്തിൽ. ഹ്യോ ഡോങ്-വോൻ (ചോയ് മൂൺ-സിക്ക്), കിം യൂൻ-സുങ്
(ബേ സൂൺ-ഹോ), ഓഹ് ഹീ-ജൂൻ (കിം ഡോങ്-ചുൽ), ചോയ് മിൻ-ചുൽ (ക്വോൻ ഓഹ്-സുങ്), ആഹ്ൻ സുങ്-ബോങ് തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിളിന്റെ ഹോളിവുഡ് റീമേക്ക് റൈറ്റ് സിൽവസ്റ്റർ സ്റ്റാലനും അദ്ദേഹത്തിൻറെ പ്രൊഡക്ഷൻ കമ്പനിയും വാങ്ങിച്ചിട്ടുണ്ട്. മാ ഡോങ്-സ്യോക്ക് അദ്ദേഹത്തിൻറെ ഗ്യാങ്സ്റ്റർ വേഷം ഹോളിവുഡ് റീമേക്കിലും ചെയ്‌തേക്കും. ജോൺ വിക്ക് 3യിൽ കിട്ടുമായിരുന്ന ഹോളിവുഡ് എൻട്രി അദ്ദേഹത്തിന് നഷ്ടമായത് ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിളിന്റെ  ചിത്രീകരണത്തിലെ കാലതാമസം കാരണമായിരുന്നു. ഇനി അതിന്റെ റീമേക്കിലൂടെ തന്നെ അദ്ദേഹം ഹോളിവുഡിലേക്ക് കാലെടുത്ത് വെക്കട്ടെ. അതല്ലേ കാവ്യനീതി..






6.9/10 . IMDb
94% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...