ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Ayla: The Daughter of War



Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ അതിൽ പങ്കെടുത്ത ടർക്കിഷ് പട്ടാളക്കാർക്ക് ഒരു സ്വീകരണ ചടങ്ങ് ഒരുക്കുകയുണ്ടായി. പട്ടാളക്കാർക്ക് യുദ്ധത്തിന്റെ അനുഭവങ്ങൾ വിവരിക്കാൻ അവസരം ലഭിച്ചപ്പോൾ പലരും കൊന്നതിന്റെയും ജയിച്ചതിന്റെയും കഥ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഒരു പട്ടാളക്കാരൻ മാത്രം വ്യത്യസ്തനായി. അയാൾക്ക് പറയാനുണ്ടായിരുന്നത് കൊന്നും ജയിച്ചും കീഴടക്കിയതിനെക്കുറിച്ചൊന്നും ആയിരുന്നില്ല, മറിച്ച് അഗാധമായ ഒരു ഹൃദയബന്ധത്തെക്കുറിച്ചായിരുന്നു. അദ്ദേഹമായിരുന്നു സുലൈമാൻ ദിൽബിർലിജി. ഇത് അദ്ദേഹത്തിന്റെ കഥയാണ്. ഒപ്പം ഐലയുടെയും. 


■ ജാൻ ഉൽക്കായ് സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ വാർ ഡ്രാമാ ടർക്കിഷ് ചിത്രമാണ് ഐല : ദി ഡോട്ടർ ഓഫ് വാർ. കൊറിയൻ യുദ്ധത്തിൽ പങ്കെടുത്ത ഒരു ടർക്കിഷ് പട്ടാളക്കാരന്റെ യഥാർത്ഥ കഥയെ ആസ്പദമാക്കി യിഇറ്റ് ഗുരാൽപ്പാണ് ഐലയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീൻ പോൾ സെരെസിൻ ഛായാഗ്രഹണവും മുസ്തഫ പ്രേഷവ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഫാഹിർ അറ്റകോഗ്‌ലുവാണ് ഐലയുടെ മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 


✍sʏɴᴏᴘsɪs                

■ 1950കളിലെ കൊറിയൻ യുദ്ധ സമയം. ദക്ഷിണ കൊറിയയെ സഹായിക്കാൻ യുഎന്നിന്റെ ആവശ്യപ്രകാരം തുർക്കി അവരുടെ പട്ടാളക്കാരെ അയക്കുന്നു. ഒരു രാത്രിയിലെ രക്തരൂക്ഷിതമായ പോരാട്ടത്തിനിടയിൽ സെർജെന്റ് സുലൈമാനും സംഘവും ഒരു കൊറിയൻ കുട്ടിയെ കാണുന്നു. അവർ അവളെ രക്ഷിച്ചു ക്യാമ്പിൽ കൊണ്ടുവരുന്നു. നിലാവെളിച്ചത്തിൽ കണ്ട അമ്പിളിയുടെ മുഖമുള്ള ആ കുഞ്ഞിന് അവർ ആ പേര് തന്നെ നൽകുന്നു, ഐല. യുദ്ധത്തിന്റെ ഭീകരത നേരിൽ കണ്ട, തന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അവൾക്ക് തൽഫലമായി സംസാരശേഷി പോലും നഷ്ടപ്പെട്ടിരുന്നു. ആ മാലാഖ പോലുള്ള കുഞ്ഞിനെ സുലൈമാനും സംഘവും എടുത്ത് വളർത്തുകയാണ്. ഐലയാകട്ടെ സുലൈമാനെ വിളിച്ചത് ബാബാ, അഥവാ അച്ഛൻ എന്നും. അങ്ങനെ യുദ്ധം തനിക്ക് നൽകിയ മകളെ സുലൈമാൻ അച്ഛനെപ്പോലെ തന്നെ വളർത്തി. പക്ഷേ, എന്നെങ്കിലുമൊരിക്കൽ സുലൈമാന് യുദ്ധം കഴിഞ്ഞു തുർക്കിയിലേക്ക് മടങ്ങിയേ തീരൂ. അവിടെ അവനെ കാത്തൊരു കുടുംബമുണ്ട്, അവനെ ജീവനേക്കാൾ പ്രണയിക്കുന്ന നൂറാൻ എന്നൊരു പെൺകുട്ടിയുണ്ട്. ഐലയെ ഉപേക്ഷിക്കാൻ സുലൈമാൻ തയ്യാറാകുമോ? സെർജെന്റ് സുലൈമാനും ഐലയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ മനോഹര ടർക്കിഷ് ചിത്രം പറയുന്നത്. 


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        

■ ഇസ്മായിൽ ഹേജിയോഗ്ലുവാണ് സെർജെന്റ് സുലൈമാനായി വേഷമിട്ടിരിക്കുന്നത്. ചെറ്റിൻ ടെക്കിൻഡോറാണ് പ്രായമേറിയ സുലൈമാനെ അവതരിപ്പിച്ചിരിക്കുന്നത്. കിം സ്യോൾ എന്ന കൊറിയൻ പെൺകുട്ടിയാണ് ഐലയായി അഭിനയിച്ചിരിക്കുന്നത്. ഫ്ലൂവിലെ കിം മീ-രൂവിനും ട്രെയിൻ ടു ബുസാനിലെ സൂ ആനും മിറക്കിൾ ഇൻ സെൽ നമ്പർ 7നിലെ യേ-സ്യുങ്ങിനും ശേഷം പ്രേക്ഷക മനസ്സിലേക്ക് കുടിയേറുന്ന മറ്റൊരു കൊറിയൻ കുട്ടി കഥാപാത്രം. ലീ ക്യുങ്-ജിനാണ് ഐലയുടെ മധ്യവയസ്സിലുള്ള വേഷം അവതരിപ്പിച്ചിരിക്കുന്നത്. നൂറാനായി ഡാംല സോൻമേസും നിമേത് ആയി ബുഷ്‌റ ദെവേലിയുമാണ് വേഷമിട്ടിരിക്കുന്നത്. സുലൈമാന്റെ ഉറ്റ സുഹൃത്ത് അലിയായി വേഷമിട്ടിരിക്കുന്നത് അലി അറ്റായ് ആണ്. 


📎 ʙᴀᴄᴋwᴀsʜ

■ മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള തുർക്കിയുടെ ഒഫീഷ്യൽ ഓസ്കാർ നോമിനിയായിരുന്നു ഐല. സിനിമയുടെ അവസാന ഭാഗത്ത് സുലൈമാൻ പള്ളിയിലേക്ക് പോകുന്ന സമയം പത്രം വായിച്ചു കൊണ്ടിരിക്കുന്ന ഒരാളോട് അഭിവാദനം നടത്തുന്നുണ്ട്. അത് ശരിക്കും യഥാർത്ഥ ജീവിതത്തിലെ സുലൈമാൻ ദിൽബിർലിജിയായിരുന്നു. സിനിമയുടെ പ്രീമിയർ കഴിഞ്ഞു രണ്ട് മാസത്തിനുള്ളിൽ അദ്ദേഹം മരണപ്പെട്ടു. മിറാക്കിൾ ഇൻ സെൽ നമ്പർ 7 പോലെ തന്നെ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റാത്തൊരു മനോഹര ഫീൽ ഗുഡ് സിനിമയാണ് ഐല : ദി ഡോട്ടർ ഓഫ് വാർ. 






8.5/10 . IMDb


 

                       
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...