ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Ayla: The Daughter of War



Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ അതിൽ പങ്കെടുത്ത ടർക്കിഷ് പട്ടാളക്കാർക്ക് ഒരു സ്വീകരണ ചടങ്ങ് ഒരുക്കുകയുണ്ടായി. പട്ടാളക്കാർക്ക് യുദ്ധത്തിന്റെ അനുഭവങ്ങൾ വിവരിക്കാൻ അവസരം ലഭിച്ചപ്പോൾ പലരും കൊന്നതിന്റെയും ജയിച്ചതിന്റെയും കഥ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഒരു പട്ടാളക്കാരൻ മാത്രം വ്യത്യസ്തനായി. അയാൾക്ക് പറയാനുണ്ടായിരുന്നത് കൊന്നും ജയിച്ചും കീഴടക്കിയതിനെക്കുറിച്ചൊന്നും ആയിരുന്നില്ല, മറിച്ച് അഗാധമായ ഒരു ഹൃദയബന്ധത്തെക്കുറിച്ചായിരുന്നു. അദ്ദേഹമായിരുന്നു സുലൈമാൻ ദിൽബിർലിജി. ഇത് അദ്ദേഹത്തിന്റെ കഥയാണ്. ഒപ്പം ഐലയുടെയും. 


■ ജാൻ ഉൽക്കായ് സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ വാർ ഡ്രാമാ ടർക്കിഷ് ചിത്രമാണ് ഐല : ദി ഡോട്ടർ ഓഫ് വാർ. കൊറിയൻ യുദ്ധത്തിൽ പങ്കെടുത്ത ഒരു ടർക്കിഷ് പട്ടാളക്കാരന്റെ യഥാർത്ഥ കഥയെ ആസ്പദമാക്കി യിഇറ്റ് ഗുരാൽപ്പാണ് ഐലയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീൻ പോൾ സെരെസിൻ ഛായാഗ്രഹണവും മുസ്തഫ പ്രേഷവ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഫാഹിർ അറ്റകോഗ്‌ലുവാണ് ഐലയുടെ മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 


✍sʏɴᴏᴘsɪs                

■ 1950കളിലെ കൊറിയൻ യുദ്ധ സമയം. ദക്ഷിണ കൊറിയയെ സഹായിക്കാൻ യുഎന്നിന്റെ ആവശ്യപ്രകാരം തുർക്കി അവരുടെ പട്ടാളക്കാരെ അയക്കുന്നു. ഒരു രാത്രിയിലെ രക്തരൂക്ഷിതമായ പോരാട്ടത്തിനിടയിൽ സെർജെന്റ് സുലൈമാനും സംഘവും ഒരു കൊറിയൻ കുട്ടിയെ കാണുന്നു. അവർ അവളെ രക്ഷിച്ചു ക്യാമ്പിൽ കൊണ്ടുവരുന്നു. നിലാവെളിച്ചത്തിൽ കണ്ട അമ്പിളിയുടെ മുഖമുള്ള ആ കുഞ്ഞിന് അവർ ആ പേര് തന്നെ നൽകുന്നു, ഐല. യുദ്ധത്തിന്റെ ഭീകരത നേരിൽ കണ്ട, തന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അവൾക്ക് തൽഫലമായി സംസാരശേഷി പോലും നഷ്ടപ്പെട്ടിരുന്നു. ആ മാലാഖ പോലുള്ള കുഞ്ഞിനെ സുലൈമാനും സംഘവും എടുത്ത് വളർത്തുകയാണ്. ഐലയാകട്ടെ സുലൈമാനെ വിളിച്ചത് ബാബാ, അഥവാ അച്ഛൻ എന്നും. അങ്ങനെ യുദ്ധം തനിക്ക് നൽകിയ മകളെ സുലൈമാൻ അച്ഛനെപ്പോലെ തന്നെ വളർത്തി. പക്ഷേ, എന്നെങ്കിലുമൊരിക്കൽ സുലൈമാന് യുദ്ധം കഴിഞ്ഞു തുർക്കിയിലേക്ക് മടങ്ങിയേ തീരൂ. അവിടെ അവനെ കാത്തൊരു കുടുംബമുണ്ട്, അവനെ ജീവനേക്കാൾ പ്രണയിക്കുന്ന നൂറാൻ എന്നൊരു പെൺകുട്ടിയുണ്ട്. ഐലയെ ഉപേക്ഷിക്കാൻ സുലൈമാൻ തയ്യാറാകുമോ? സെർജെന്റ് സുലൈമാനും ഐലയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ മനോഹര ടർക്കിഷ് ചിത്രം പറയുന്നത്. 


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        

■ ഇസ്മായിൽ ഹേജിയോഗ്ലുവാണ് സെർജെന്റ് സുലൈമാനായി വേഷമിട്ടിരിക്കുന്നത്. ചെറ്റിൻ ടെക്കിൻഡോറാണ് പ്രായമേറിയ സുലൈമാനെ അവതരിപ്പിച്ചിരിക്കുന്നത്. കിം സ്യോൾ എന്ന കൊറിയൻ പെൺകുട്ടിയാണ് ഐലയായി അഭിനയിച്ചിരിക്കുന്നത്. ഫ്ലൂവിലെ കിം മീ-രൂവിനും ട്രെയിൻ ടു ബുസാനിലെ സൂ ആനും മിറക്കിൾ ഇൻ സെൽ നമ്പർ 7നിലെ യേ-സ്യുങ്ങിനും ശേഷം പ്രേക്ഷക മനസ്സിലേക്ക് കുടിയേറുന്ന മറ്റൊരു കൊറിയൻ കുട്ടി കഥാപാത്രം. ലീ ക്യുങ്-ജിനാണ് ഐലയുടെ മധ്യവയസ്സിലുള്ള വേഷം അവതരിപ്പിച്ചിരിക്കുന്നത്. നൂറാനായി ഡാംല സോൻമേസും നിമേത് ആയി ബുഷ്‌റ ദെവേലിയുമാണ് വേഷമിട്ടിരിക്കുന്നത്. സുലൈമാന്റെ ഉറ്റ സുഹൃത്ത് അലിയായി വേഷമിട്ടിരിക്കുന്നത് അലി അറ്റായ് ആണ്. 


📎 ʙᴀᴄᴋwᴀsʜ

■ മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള തുർക്കിയുടെ ഒഫീഷ്യൽ ഓസ്കാർ നോമിനിയായിരുന്നു ഐല. സിനിമയുടെ അവസാന ഭാഗത്ത് സുലൈമാൻ പള്ളിയിലേക്ക് പോകുന്ന സമയം പത്രം വായിച്ചു കൊണ്ടിരിക്കുന്ന ഒരാളോട് അഭിവാദനം നടത്തുന്നുണ്ട്. അത് ശരിക്കും യഥാർത്ഥ ജീവിതത്തിലെ സുലൈമാൻ ദിൽബിർലിജിയായിരുന്നു. സിനിമയുടെ പ്രീമിയർ കഴിഞ്ഞു രണ്ട് മാസത്തിനുള്ളിൽ അദ്ദേഹം മരണപ്പെട്ടു. മിറാക്കിൾ ഇൻ സെൽ നമ്പർ 7 പോലെ തന്നെ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റാത്തൊരു മനോഹര ഫീൽ ഗുഡ് സിനിമയാണ് ഐല : ദി ഡോട്ടർ ഓഫ് വാർ. 






8.5/10 . IMDb


 

                       
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...