ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Color Of Paradise


The Color Of Paradise » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഹൃദയം കൊണ്ട് സിനിമ പിടിക്കുന്നൊരു സംവിധായകനാണ് മാജിദ് മജീദി. അദ്ദേഹത്തിന്റെ സിനിമകളിൽ അത്രത്തോളം ജീവിതമുണ്ട്, ജീവിത യാഥാർഥ്യങ്ങളുണ്ട്, നനവുള്ള കണ്ണീരുണ്ട്. ദൈവത്തെ കണ്ടവരുണ്ടോ? കനിവാർന്ന മനുഷ്യമുഖമായി ഒരു തവണയെങ്കിലും ദൈവത്തെ കാണാത്ത ആരെങ്കിലുമുണ്ടോ. കേരളം പ്രളയജലത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ രക്ഷാകരങ്ങളായി വന്ന മുക്കുവരുടെ മുഖങ്ങളിൽ ദൈവത്തെ കണ്ട എത്രയോ മലയാളികളുണ്ട്. വിശക്കുന്നവന്റെ മുൻപിൽ ഭക്ഷണമാണ് ദൈവമെന്ന് ഗാന്ധിജി പറഞ്ഞിരിക്കുന്നു. ലോകത്തിന്റെ വർണ്ണങ്ങളൊന്നുപോലുമറിയാൻ ഭാഗ്യമില്ലാത്ത അന്ധർക്ക് കാഴ്ച്ചയല്ലേ ദൈവം. കാഴ്ച്ചയുള്ളവർ അന്ധരായി അഭിനയിച്ച ഒരുപാട് സിനിമകൾ നമ്മൾ കണ്ടിരിക്കുന്നു. പക്ഷേ, ഒരു യഥാർത്ഥ അന്ധബാലനായ മുഹ്സിൻ റംസാനിയെക്കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് മാജിദ് മജീദി ഇവിടെ.


■ മാജിദ് മജീദി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഫാമിലി ഡ്രാമാ പേർഷ്യൻ ചിത്രമാണ് ദി കളർ ഓഫ് പാരഡൈസ്. മുഹമ്മദ്‌ ദാവൂദി ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻദൂസ്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അലിറേസ കോഹൻഡെയ്റിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ ടെഹ്റാനിലെ ഒരു അന്ധവിദ്യാലത്തിൽ കുട്ടികൾക്ക് മൂന്നുമാസത്തെ അവധിക്കാലം ആരംഭിക്കുകയാണ്. കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അവരുടെ മാതാപിതാക്കൾ വന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരു കുട്ടിയൊഴികെ എല്ലാവരെയും അവരുടെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടുപോയി. മുഹമ്മദിന്റെ രക്ഷിതാവ് ഇതുവരെയും വന്നില്ല. അവന്റെ അദ്യാപകൻ അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഏറ്റവുമൊടുവിൽ അവന്റെ പിതാവ് ഹാഷിം അവിടെ വന്നു. പക്ഷേ, അയാൾക്ക്‌ അവനെ കൂട്ടാൻ ആഗ്രഹമില്ലായിരുന്നു. എങ്ങനെയെങ്കിലും മുഹമ്മദിന്റെ സംരക്ഷണം കുറച്ച് കാലത്തേക്ക് കൂടി ഏറ്റെടുക്കാമോ എന്നയാൾ അധികൃതരോട് കെഞ്ചി. ഇതൊരു വിദ്യാലയമാണ്, അനാഥാലയമല്ല എന്ന് അദ്യാപകർ മറുപടി പറഞ്ഞു. അങ്ങനെ മനസ്സില്ലാ മനസ്സോടെ അയാൾ മുഹമ്മദിനെ ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. അവിടെ മുഹമ്മദിനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നൊരു മുത്തശ്ശിയുണ്ട്. രണ്ട് സഹോദരിമാരുണ്ട്, ബഹാരേയും ഹനിയേയും. അവന്റെ മാതാവ് നേരത്തെ മരിച്ചുപോയിരുന്നു. ഒരു കൽക്കരിപ്പാടത്തെ ജോലിക്കാരനായ ഹാഷിമിന് ഇനിയൊരു വിവാഹംകൂടി കഴിക്കണമെന്നാണ് ആഗ്രഹം. അതിന് അന്ധനായ മുഹമ്മദിനെ അയാൾക്ക്‌ എങ്ങനെയെങ്കിലും ഒഴിവാക്കിയേ തീരൂ..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ യഥാർത്ഥ ജീവിതത്തിലും പൂർണ്ണമായി അന്ധനായ മുഹ്സിൻ റംസാനിയാണ് മുഹമ്മദ്‌ എന്ന അന്ധബാലനായി വിസ്മയിപ്പിച്ചിരിക്കുന്നത്. ഹുസെയ്ൻ മഹ്‌ജൂബ് മുഹമ്മദിന്റെ കണിശക്കാരനായ പിതാവ് ഹാഷിമിന്റെ വേഷം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സാലിമേ ഫെയ്സി (മുത്തശ്ശി), എൽഹാം ഷെറിം (ഹനിയ), ഫറഹ്നാസ് സഫാരി (ബഹാരേ), മുഹമ്മദ്‌ റഹ്‌മാനി (അന്ധവിദ്യാലയത്തിലെ അദ്യാപകൻ), സഹ്‌റ മിസാനി (അന്ധവിദ്യാലയത്തിലെ അദ്യാപിക), കമാൽ മീർകരീമി (അന്ധവിദ്യാലത്തിലെ പ്രിൻസിപ്പാൾ), മുർതാസ ഫത്തേമി (അന്ധനായ ആശാരി), മസൂമേ സീനാതി (പ്രതിശ്രുത വധു), അഹ്മദ് അമീന്യൻ (വധുവിന്റെ പിതാവ്), മുഖദ്ദം ബെഹ്‌ബെഹാനി (ഗ്രാമത്തിലെ സ്കൂൾ പ്രിൻസിപ്പാൾ), ബെഹ്‌സാദ്‌ റഫി (ഗ്രാമത്തിലെ സ്കൂൾ അദ്യാപകൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ. 


📎 ʙᴀᴄᴋwᴀsʜ

■ ചിൽഡ്രൻ ഓഫ് ഹെവൻറെ ചിത്രീകരണത്തിനിടവേളയിൽ സംവിധായകൻ മാജിദ് മജീദി ടെഹ്റാനിലെ ഒരു അന്ധവിദ്യാലയം സന്ദർശിക്കുകയുണ്ടായി. ഒരു അന്ധബാലനെ അവന്റെ പിതാവ് തിരസ്കരിക്കാൻ ശ്രമിച്ച അനുഭവം അവിടത്തെ ഒരു അദ്യാപകൻ മാജിദ് മജീദിയുമായി പങ്കുവെച്ചു. അതാണ്‌ മാജിദ് മജീദിയെ കളർ ഓഫ് പാരഡൈസിലേക്ക് നയിച്ചത്. കളർ ഓഫ് പാരഡൈസിൽ മുഹമ്മദ്‌ തന്റെ അന്ധനായ മരപ്പണിയാശാനോട് ഹൃദയത്തിൽ തട്ടുന്ന ഒരു ഡയലോഗ് പറയുന്നുണ്ട് : "ഒരിക്കൽ എന്റെ ടീച്ചർ ഞങ്ങളോട് പറഞ്ഞു, സാധാരണ മനുഷ്യരേക്കാൾ ദൈവം നിങ്ങളെ  സ്നേഹിക്കുന്നു, കാരണം നിങ്ങൾ അന്ധരായതുകൊണ്ട്. പക്ഷേ ഞാൻ പറഞ്ഞു, ദൈവം ഞങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ ദൈവത്തെ കാണാൻ ഞങ്ങൾക്ക് കണ്ണുകൾ നൽകുമായിരുന്നില്ലേ.." ഈ വാചകം മുഹമ്മദിനെ അവതരിപ്പിച്ച മുഹ്സിൻ റംസാനിയുടെ സ്വന്തം വാക്കുകൾ തന്നെയായിരുന്നു. ഇറാന്റെ അന്നത്തെ പ്രസിഡന്റ് മുഹമ്മദ്‌ ഖതാമി കളർ ഓഫ് പാരഡൈസിലെ മുഹ്സിൻ റംസാനിയുടെ പ്രകടനം കണ്ടിട്ട് ടെഹ്റാനിൽ അവനൊരു വീട് വെച്ചുകൊടുത്തിരുന്നു. ദി കളർ ഓഫ് പാരഡൈസ് ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു..



8.2/10 . IMDb
87% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...