ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Tumbbad


Tumbbad » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഒറ്റവാക്കിൽ പറഞ്ഞാൽ 'ഇന്ത്യൻ സിനിമയുടെ അഭിമാനം'. പ്രമേയം പലതവണ പാടിപ്പതിഞ്ഞതാണെങ്കിലും മെയ്ക്കിങ്ങിലെ സൗന്ദര്യമാണ് തുമ്പാടിനെ വ്യത്യസ്തമാക്കുന്നത്. വിലക്കപ്പെട്ട കനി മോഹിച്ച ഹവ്വ മുതൽ തുടങ്ങുന്നു മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ കഥകൾ. ആബേലിന്റെ സുന്ദരിയായ ഭാര്യ, അക്ലിമയെ മോഹിച്ചു സ്വന്തം സഹോദരനെ കൊലപ്പെടുത്തി മനുഷ്യവംശത്തിലെ ആദ്യത്തെ കൊലയാളിയാവാൻ വിധിക്കപ്പെട്ട കായേനിന്റെ കഥയും അത്യാഗ്രഹത്തിന്റേത് തന്നെയായിരുന്നു. ബൈബിളിലും ഖുർആനിലും പുരാണങ്ങളിലും മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ കഥകൾ ഏറ്റവും കൂടുതൽ തവണ പ്രതിപാദിക്കപ്പെട്ടു. അമർചിത്രകഥകളിലും ഈസോപ്പ് കഥകളിലുമെല്ലാം ഗുണപാഠകഥകളായി അത്യാഗ്രഹത്തിന്റെ കഥകൾ പ്രമേയങ്ങളായി. എത്ര മനോഹരമായിട്ടാണ് ഒരു സാങ്കൽപ്പിക കഥയെ ഐതീഹ്യവും ചരിത്രവുമായി ഒരുപോലെ ബന്ധിപ്പിക്കാൻ സംവിധായകർക്ക് സാധിച്ചിരിക്കുന്നത്, അതും ഇതേ അത്യാഗ്രഹത്തിന്റെ കഥ പറഞ്ഞ്.


■ ആര്യൻ കട്ടാരിയ, ആനന്ദ് ഗാന്ധി, ആദേശ് പ്രസാദ് എന്നിവർ സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ പീരിയഡ് ഫാന്റസി ഹൊറർ ത്രില്ലർ ബോളിവുഡ് ചിത്രമാണ് തുമ്പാട്. മിതേഷ്‌ ഷാ, ആദേശ് പ്രസാദ്, റാഹി അനിൽ ബർവെ, ആനന്ദ് ഗാന്ധി എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പങ്കജ് കുമാർ ഛായാഗ്രഹണവും സൻയുക്ത കാസ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അജയ് അതുൽ, ജെസ്‌പർ കെയ്ദ് എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പശ്ചാത്തലത്തിൽ വിനായക് റാവു എന്ന സമ്പന്നൻ തന്റെ പതിനാല് വയസ്സുകാരനായ മകൻ പണ്ഡുരങ്ങിനോട് ധനത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ദേവതയുടെ കഥ പറഞ്ഞു തുടങ്ങുന്നു, ഒപ്പം തന്റെയും. വിനായക് പറഞ്ഞ ഐതീഹ്യ പ്രകാരം ലോകം സൃഷ്ടിച്ച സമ്പത്തിന്റെ ദേവത 160 ദശലക്ഷം ദൈവങ്ങൾക്ക് ജന്മം നൽകി. ആദ്യ സന്തതിയായ ഹസ്തറിനോട് അവർക്ക് പ്രത്യേക സ്നേഹമുണ്ടായിരുന്നു. പക്ഷേ, ഹസ്തറാകട്ടെ അത്യാഗ്രഹിയും ഭക്ഷണത്തിനോട് അമിതാസക്തിയുള്ളവനുമായിരുന്നു. മറ്റു ദേവകളുടെ സമ്പത്തും ഭക്ഷണവും കൈക്കലാക്കാൻ അവൻ ശ്രമിച്ചു. സഹികെട്ട ദേവകൾ ഒന്നടങ്കം ഹസ്തറിനു നേരെ തിരിഞ്ഞു. പക്ഷേ സമ്പത്സമൃദ്ധിയുടെ ദേവത ഹസ്തറിനെ സംരക്ഷിച്ചു, ചില നിബന്ധന പ്രകാരം. ഹസ്തറിനെ മറ്റു ദേവകളെപ്പോലെ ആരും ആരാധിക്കാൻ പാടില്ല, ഹസ്തറിന്റെ പേര് തന്നെ ചരിത്രത്തിന്റെ താളുകളിൽ നിന്നും നീക്കപ്പെടണം, എങ്കിൽ ഹസ്തറിന് ഭൂമീദേവിയുടെ ഗർഭപാത്രത്തിൽ ശിഷ്ടകാലം ഉറങ്ങാം. പക്ഷേ കാലം ഒരുപാട് കടന്നു പോയപ്പോൾ ഹസ്തറിനെ ആരാധിക്കാനും മന്ദിരങ്ങൾ ഉയർന്നു വന്നു, തുമ്പാടിൽ. ഇത് ഹസ്തറിനെ ഉണർത്തി. അതുകൊണ്ട് തന്നെ സമൃദ്ധിയുടെ ദേവത നിലയ്ക്കാത്ത മഴ കൊണ്ട് തുമ്പാടിനെ ശപിച്ചു. സ്വാതന്ത്ര്യത്തിന് മുൻപുള്ള (1918) ഇന്ത്യ പശ്ചാത്തലമായി വരുന്നു. തുമ്പാടിലെ പ്രഭു സർക്കാരിന്റെ വീട്ടിലെ ജോലിക്കാരിയാണ് വിനായകിന്റെയും സദാശിവന്റേയും അമ്മ. സർക്കാരിന്റെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഹസ്തറിന്റെ പ്രതിമയിലുള്ള സ്വർണ്ണ നാണയം എന്നെങ്കിലും സർക്കാർ തനിക്ക് സമ്മാനിക്കുമെന്ന വിശ്വാസത്തിലാണ് അവരവിടെ വർഷങ്ങളോളം ജാരയായി ജോലി ചെയ്തത്. പക്ഷേ വൃദ്ധനായ സർക്കാരിന്റെ മരണം അവരെ കുട്ടികളെയും കൂട്ടി നാടുവിടാനുള്ള തീരുമാനത്തിലെത്തിക്കുന്നു. പക്ഷേ, വിനായകിന്റെ കണ്ണ് അപ്പോഴും ഹസ്തറിന്റെ പക്കലുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അമൂല്യമായ നിധിയിലായിരുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ സോഹും ഷായാണ് വിനായകെന്ന നായക കഥാപാത്രമായി തകർത്താടിയിരിക്കുന്നത്. ദുന്ദിരാജ് പ്രഭാകർ ജോഗ്ലേകർ വിനായകിന്റെ ബാല്യകാലം അവതരിപ്പിച്ചിരിക്കുന്നു. രുദ്ര സോനി വിനായകിന്റെ സഹോദരൻ സദാശിവന്റെ വേഷം അഭിനയിച്ചിരിക്കുന്നു. വിനായകിന്റെ അമ്മയായി വേഷമിട്ടിരിക്കുന്നത് ജ്യോതി മാൽഷേയാണ്. അനിത ഡാടെ (വിനായകിന്റെ ഭാര്യ), രഞ്ജിനി ചക്രബർത്തി (വിനായകിന്റെ ജാര), ദീപക് ഡാംലെ (രാഘവ്), കാമെറോൺ ആൻഡേഴ്സൺ (സെർജെന്റ് കൂപ്പർ), മാധവ് ഹരി ജോഷി (സർക്കാർ), മുഹമ്മദ്‌ സമദ് (പാണ്ഡുരാജ്/മുത്തശ്ശി), ഹരീഷ് ഖന്ന (രാജ) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ കാറ്റലോണിയൻ ഫിലിം ഫെസ്റ്റിവലിൽ പങ്കജ് കുമാറിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിക്കൊടുത്തിരുന്നു തുമ്പാട്. ഈ സിനിമ ചിത്രീകരിക്കാൻ അഞ്ച് വർഷത്തോളമെടുത്തു, തുമ്പാടിലെ തോരാത്ത മഴ ഒറിജിനാലിറ്റിയോടെ ചിത്രീകരിക്കാൻ നാല് മഴക്കാലം ഉപയോഗിക്കേണ്ടി വന്നു. സോഹും ഷായെ തന്നെ നായകനാക്കി തുമ്പാടിനൊരു രണ്ടാം ഭാഗം ഇറങ്ങിയേക്കും. തുമ്പാട് എന്ന സ്ഥലം യഥാർത്ഥത്തിൽ മഹാരാഷ്ട്രയിൽ സത്താറയ്ക്കും പൂനയ്ക്കും അടുത്തായുണ്ട്. ഇനിയാരും 'തൂമ്പായും' കൊണ്ട് അങ്ങോട്ട്‌ ചെല്ലണ്ട..!!



8.7/10 . IMDb
89% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Moebius

Moebius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ധൈര്യപ്പെടാത്ത പ്രമേയങ്ങളിൽ കൈവെക്കുകയും അത് തന്റെ മേക്കിങ്ങിലെ വൈഭവം കൊണ്ട് ക്ലാസ്സിക്‌ ആക്കുകയും ചെയ്യുന്നൊരു സംവിധായകനുണ്ടെങ്കിൽ അത് കൊറിയൻ സംവിധായകൻ കിം കി ഡുക് ആണ്. ഈ സിനിമ ഏത് ജോണറിൽപ്പെടും എന്ന് പറയുക തന്നെ അതികഠിനമാണ്. എങ്കിലും ഹൊറർ ഡ്രാമ എന്നങ്ങു പറഞ്ഞു തടി രക്ഷിച്ചേക്കാം. എന്തായാലും ഈ സിനിമ ഒരു ഇന്ത്യൻ ചലച്ചിത്രകാരൻ കോപ്പിയടിക്കുകയോ ഒദ്യോഗികമായി തന്നെ റീമേയ്ക്ക് ചെയ്യുകയോ ചെയ്യും എന്നൊരു പേടി അസ്ഥാനത്താണ്. കൊറിയൻ സെൻസർ ബോർഡ് തന്നെ ആദ്യം ബാൻ ചെയ്തിരുന്ന പടമാണ് ഇതെന്ന് ഓർക്കുക. പിന്നീട് റേറ്റിങ് മാറ്റി റിവ്യൂ ചെയ്തിട്ടാണ് ഇതിന്റെ റിലീസ് അനുവദിച്ചത്. കിം കി ഡുക് തന്നെയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഇന്യോങ് പാർക്കിന്റേതാണ് പശ്ചാത്തല സംഗീതം. Statutory Warning : അതിഭയങ്കരമായ വിധം ധൈര്യമുള്ളവരും "തൊലിക്കട്ടി"യുള്ളവരും മാത്രം കാണുക. അല്ലാത്തവർ കണ്ടിട്ട് എന്റെ പൂർവ്വികന്മാരെ സ്മരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ✍sʏɴᴏᴘsɪs                ■ ഭർത്ത

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs