ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Peranbu


Peranbu » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്ന മമ്മൂട്ടി, മുൻപ് ചെയ്ത മൂന്ന് ചിത്രങ്ങളിലും നിരൂപകരുടെ പ്രശംസ വേണ്ടുവോളം ഏറ്റുവാങ്ങിയ റാം; രണ്ടുപേരും ഒരുമിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു മമ്മൂട്ടി പേരൻപിലഭിനയിച്ചത് എന്നതും പ്രതീക്ഷകൾക്ക് മൂർച്ച കൂട്ടി. തന്റെ ഒരു ഇടർച്ച കൊണ്ടുപോലും പ്രേക്ഷകരെ കരയിപ്പിച്ച മമ്മൂട്ടിയെന്ന നടനവിസ്മയത്തെ തിരികെ തരുമോ പേരൻപ്? ഷാങ്‌ഹായ്‌ ഫിലിം ഫെസ്റ്റിവലിലും റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചപ്പോൾ ലോക സിനിമാസ്വാദകരുടെയും നിരൂപകരുടെയും കൈയ്യടികൾ ഏറ്റുവാങ്ങിയ പേരൻപ് ഇന്ത്യയിലെ വെള്ളിത്തിരയിൽ തെളിയുമ്പോൾ അതിലേക്ക് കണ്ണ് കൂർപ്പിക്കുകയാണ് പ്രേക്ഷകർ.


■ കാട്രതു തമിഴ്, തങ്കമീങ്കൾ, തരമണി എന്നീ നിരൂപകപ്രശംസകൾ ഒരുപാട് നേടിയ മൂന്ന് ചിത്രങ്ങൾക്ക് ശേഷം റാം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന തമിഴ് ഇമോഷണൽ ഡ്രാമാ ചലച്ചിത്രമാണ് പേരൻപ്. തങ്കമീങ്കൾക്ക് മികച്ച തമിഴ് ചിത്രത്തിനുള്ളതടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. തേനി ഈശ്വർ ഛായാഗ്രഹണവും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. യുവാൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരിക്കുന്നത്. തേനി ഈശ്വറിന്റെ ക്യാമറയായാലും യുവാൻ സംഗീതസംവിധാനം ചെയ്ത ഗാനങ്ങളായാലും (നാലും അതിസുന്ദരം) "ക്ലാസ്സിക്‌" എന്ന ഒറ്റപ്പേരിട്ട് വിളിക്കാം.


✍sʏɴᴏᴘsɪs             

■ പ്ലോട്ട് കൂടുതൽ ഇതൾവിരിയിക്കാൻ ആഗ്രഹിക്കുന്നില്ല. അച്ഛൻ - മകൾ ബന്ധത്തിന്റെ മനോഹരമായ ചിത്രസാക്ഷാത്കാരമാണ് പേരൻപ്. ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിയതിനെ തുടർന്ന് ജോലി സ്ഥലത്ത് നിന്നും നഗരത്തിലെ തന്റെ വീട്ടിലേക്ക് മടങ്ങി വരുന്ന അമുദവൻ. സ്പാസ്റ്റിക് പാരലൈസിസ് എന്ന രോഗാവസ്ഥയിലുള്ള അമുദവന്റെ ഒരേയൊരു മകളെ പരിചരിക്കാൻ വേറെയാരുമില്ല. കുട്ടി ബഹളം വെക്കുന്നെന്ന അയൽക്കാരുടെ പരാതി കാരണം അമുദവന് പാപ്പയെയും കൂട്ടി പ്രകൃതി രമണീയമായൊരു ഉൾഗ്രാമത്തിലേക്ക് മാറേണ്ടി വരുന്നു. അവിടെ പാപ്പ സന്തോഷവതിയായിരുന്നു, മരങ്ങളും കിളികളും മനോഹരമായ പ്രകൃതിയുമായി കളിച്ചും ചിരിച്ചും അവൾ വളരുന്നു. വളർന്നു കൗമാരത്തിലെത്തുന്ന പാപ്പായെ പരിചരിക്കാനും ഒരു പെൺകുട്ടിയുടെ വളർച്ചയുടെ ഘട്ടത്തിൽ അവൾക്ക് ലഭിക്കേണ്ട ഒരു അമ്മയുടെ പിന്തുണ തനിക്ക് നൽകാൻ കഴിയില്ലെന്നിരിക്കെ അമുദവൻ പ്രതിസന്ധിയിലാവുന്നു.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ പേരൻപിന്റെ റിലീസിന് മുൻപ് തന്നെ മമ്മൂട്ടിയെന്ന നടനെ പല നിരൂപകരും പാടിപ്പുകഴ്ത്തിയിരുന്നു, റോട്ടർഡാമിലെയും ഷാങ്ഹായിയിലെയും പ്രദർശങ്ങളിലൂടെ അമുദവനെ ലോകസിനിമാസ്നേഹികൾ നെഞ്ചിലേറ്റിയതായിരുന്നു. പേരൻപിൽ മമ്മൂട്ടിയെന്ന അഭിനേതാവിനെ നമുക്കൊരിക്കലും കാണാൻ സാധിക്കില്ല, മറിച്ച് പേരൻപിലുണ്ടായിരുന്നത് അമുദവൻ എന്ന അച്ഛൻ മാത്രമായിരുന്നു. അമരത്തിലെ അച്ചൂട്ടി, മൃഗയയിലെ വാറുണ്ണി, മുന്നറിയിപ്പിലെ സി.കെ.രാഘവൻ, വിധേയനിലെ ഭാസ്കർ പട്ടേലർ, സൂര്യമാനസത്തിലെ പുട്ടുറുമീസ്, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ, നിറക്കൂട്ടിലെ രവിവർമ്മ, പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ, വർഷത്തിലെ വേണു, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ തുടങ്ങി ഒരുപിടി മികച്ച കഥാപാത്രങ്ങളുടെ മുൻനിരയിൽ തന്നെ സ്ഥാനമുണ്ടായിരിക്കും പേരൻപിലെ അമുദവന്. മമ്മൂട്ടിയെന്ന നടൻ നിറഞ്ഞാടിയപ്പോൾ ആ നടനവിസ്മയത്തിന് ഒപ്പത്തിനൊപ്പം മത്സരിച്ച മറ്റൊരാളുണ്ട് പേരൻപിൽ, അമുദവന്റെ മകൾ പാപ്പായായി അഭിനയിച്ച സാദന. തങ്കമീങ്കളിലെ ചെല്ലമ്മയെ അവിസ്മരണീയമാക്കിയതിനു മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ സാദനയ്ക്ക് പേരൻപിലെ പാപ്പ മറ്റൊരു ദേശീയ പുരസ്കാരം കൊണ്ടുവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. പാപ്പായായി ജീവിക്കുകയായിരുന്നു സാദന. മൂന്നാമത് പേരൻപിൽ എടുത്ത് പറയാനുള്ളത് മലയാളികളുടെ സ്വന്തം അഞ്ജലി അമീറിന്റെ മീരയെന്ന കഥാപാത്രത്തെയാണ്. മലയാളികൾക്ക് ശരിക്കും അഭിമാനമായേക്കും വരുന്ന നാളുകളിൽ അഞ്ജലി അമീർ. അഞ്ജലി (വിജയലക്ഷ്മി), സമുദ്രക്കനി, വടിവുക്കരസി (അമുദവന്റെ അമ്മ), അരുൾദോസ്, ലിവിങ്സ്റ്റൺ (വീട്ടുടമ), പാവൽ നവഗീതൻ (ബാബു) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ പത്തേമാരിയിലെ പള്ളിക്കൽ നാരായണന് ശേഷം മമ്മൂട്ടിയ്ക്ക് ഇത്രയ്ക്കും ശക്തമായൊരു കഥാപാത്രം നൽകി മമ്മൂട്ടിയെന്ന നടനവിസ്മയത്തെ മലയാളികൾക്ക് തിരിച്ചു തന്നതിന് സംവിധായകൻ റാമിനോട് ആദ്യം നന്ദിയറിയിക്കുന്നു. ഈ വർഷത്തെ ദേശീയ പുരസ്‌കാരത്തിന് അമുദവനെയും പാപ്പയെയും വെല്ലാൻ ഇനിയൊരു മിറക്കിൾ തന്നെ സംഭവിക്കണം.

NB: ഇന്ത്യൻ സിനിമ എക്കാലവും ദർശിച്ച മികച്ച ചിത്രങ്ങളിൽ ഒന്നാണിത്, അതുകൊണ്ട് തന്നെ ഇമോഷണൽ രംഗങ്ങളും നിശബ്ദതയും വരുമ്പോൾ കൂവാനും ബഹളം വെക്കാനുമായിട്ട് തിയറ്ററിൽ കയറുന്നവർ ദയവുചെയ്ത് ഈ സിനിമയുമായി അകലം പാലിക്കേണ്ടതാണ്.



5/5 . MyRating




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...