ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Article 15


Article 15 » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ യഥാർത്ഥ ഇന്ത്യയുടെ വാർപ്പ് മാതൃക വളരെ കൃത്യമായി വരച്ചു കാണിച്ച സിനിമ. ഉച്ചനീചത്വങ്ങളുടെയും  അയിത്തങ്ങളുടെയും ചരിത്രമല്ല ഇതിൽ പറയുന്നത്. വർത്തമാനമാണ്. ഭാവിയും ചിലപ്പോൾ ഇങ്ങനെ തന്നെയായിരിക്കും. ജാതീയതയ്ക്കും വർഗ്ഗീയതയ്ക്കുമെതിരെ പരാതി പറയുമ്പോൾ എടുത്തലക്കാൻ ഉളുപ്പില്ലാതെ പ്രയോഗിക്കുന്ന "ഇരവാദം" എന്ന ദണ്ഡ് നിങ്ങളുടെയുള്ളിലെ ആ ജാതിവാദിയെ അല്ലെങ്കിൽ വർഗ്ഗീയവാദിയെ വെള്ളപൂശാൻ ഉദ്ദേശിച്ചുള്ളതാണെങ്കിൽ നിങ്ങൾക്ക് തെറ്റി, അതിപ്പോഴും വ്യക്തമായി തന്നെ കാണാം. "ഞാനൊരു.. യല്ല, പക്ഷേ.. എന്നാലും പറയട്ടെ" എന്നും പറഞ്ഞ് തുടങ്ങുന്നവരെയാണ് മൂർഖൻ പാമ്പിനേക്കാൾ നമ്മൾ ഭയക്കേണ്ടത്. കാരണം, മൂർഖൻ വിഷമാണെന്ന് നമുക്ക് ആദ്യമേ തന്നെ അറിയാമല്ലോ. ജാതിയും മതവും നോക്കി തല്ലലും കൊല്ലലും പതിവാക്കിയ ഈ ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണോ നിങ്ങൾ നാനാത്വത്തിലെ ഏകത്വം എന്ന് വിളിച്ചു അഭിമാനം കൂറുന്നത്? തന്റെ ഭരണഘടന ഒരുതരത്തിലും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയോ അരികുവല്‍ക്കരിക്കപ്പെട്ട ജനതയെയോ സഹായിക്കുന്നില്ല എന്ന കാരണത്താല്‍ അത് ഞാൻ കത്തിക്കുമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഡോ. അംബേദ്കർ ജീവിച്ചു മരിച്ചു പോയ മണ്ണാണിത്. സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ല എന്ന് ഭരണഘടനയിലെ ആർട്ടിക്കിൾ 15ൽ പ്രഖ്യാപിക്കുന്നു. എന്നിട്ടിവിടെ ജാതീയതയും വംശീയതയും വർഗ്ഗീയതയും നടക്കുന്നില്ലേ. അവന്റെ ജാതിയും മതവും നോക്കി ഇല്ലാതാക്കാൻ ശ്രമിച്ചില്ലേ. ഈശ്വരൻ ഇരിക്കുന്ന ഇടമെന്നു വിശ്വസിച്ച അവിടെ വെച്ച് തന്നെ അവളുടെ മതത്തിന്റെ പേരിൽ നിങ്ങൾ പിച്ചിചീന്തിയില്ലേ. ഒരു കഷ്ണം ഇറച്ചിയുടെ പേരിൽ നിങ്ങൾ അവരെ തല്ലിക്കൊന്നില്ലേ. പട്ടിണി കിടന്നവൻ ഒരൽപ്പം ഭക്ഷണ സാധനങ്ങൾ എടുത്തു എന്ന് പറഞ്ഞു നിങ്ങളവനെ കൈകൾ ബന്ധിച്ചു മർദ്ദിച്ചു കൊന്നില്ലേ. അവന് മുൻപിൽ നിന്ന് സെൽഫിക്ക് പോസ് ചെയ്തു ചിരിച്ചില്ലേ നിങ്ങൾ. ഇനി പറ, ഈ ഇന്ത്യയിൽ ജാതീയത ഇല്ല എന്ന്. ജാതിക്കും മതത്തിനുമപ്പുറം നമ്മളെല്ലാം ഒന്നാണെന്ന്. ദുഃഖമുണ്ടാവും പലർക്കും അധഃകൃത വിഭാഗത്തിന്റെ സഹനങ്ങൾ കാണുമ്പോൾ പ്രതികരിക്കണമെന്ന് തോന്നിയാലും സ്വന്തം സെയ്ഫ് സോൺ കടന്ന് ഹീറോയായി സ്വന്തം തടി കേടാക്കാൻ ഒരാളും ഒരുക്കമല്ല, കാരണം ഇത് സിനിമയല്ലല്ലോ. ഹീറോയാവണ്ട, ഹീറോ വരുന്നതുവരെ കാത്തിരിക്കാതിരുന്നുകൂടെ. എപ്പോഴും പറയാൻ ഒരു അതിഥി കൂടെയുണ്ടാവണമെന്നില്ലല്ലോ.


■ അനുഭവ് സിൻഹ സംവിധാനം നിർവ്വഹിച്ച ക്രൈം ഡ്രാമാ ബോളിവുഡ് ചിത്രമാണ് ആർട്ടിക്കിൾ 15. അനുഭവിനെ അറിയാത്തവർക്ക്, ഷാരൂഖ് ഖാനെ ആദ്യമായി ഒരു സൂപ്പർ ഹീറോ ആയി അവതരിപ്പിച്ച രാ.വൺ എന്ന സിനിമയുടെ സംവിധായകൻ. ഗൗരവ് സോളങ്കിയും സംവിധായകൻ അനുഭവ് സിൻഹയും ചേർന്നാണ് തിരക്കഥ രചിരിക്കുന്നത്. ഇവാൻ മുല്ലിഗൻ സിഎം ഛായാഗ്രഹണവും യഷ രാംചന്ദാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മങ്കേഷ് ദഡ്‌കെയാണ് അതിമനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിലെ മനോഹരങ്ങളായ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് അനുരാഗ് സൈക്യ, പിയൂഷ് ശങ്കർ, ഡെവിൻ പാർക്കർ, ജിൻജർ എന്നിവരാണ്.


✍sʏɴᴏᴘsɪs               

■ പുതിയ ഡെപ്യൂട്ടി ജില്ലാ പോലീസ് മേധാവിയായി അയാൻ രഞ്ജൻ ഐപിഎസ് ലാൽഗാവോൺ ഗ്രാമത്തിലേക്കെത്തുന്നു. സഹപ്രവർത്തകരും മറ്റും നൽകിയ ഊഷ്മളമായ സ്വീകരണങ്ങൾക്കിടയിലും അയാൾ ശ്രദ്ധിച്ചത് അവിടെയുള്ള ജാതി വിവേചനങ്ങളായിരുന്നു. താഴ്ന്ന ജാതിയിലുള്ളവർ തരുന്ന വെള്ളം പോലും എടുത്ത് കുടിക്കരുത് എന്ന് കേട്ട അയാൾ അന്യഗ്രഹത്തിൽ നിന്നും വന്ന ഏതോ അപൂർവ്വ ജീവിയെപ്പോലെ അന്ധാളിച്ചു നിന്നു. കാരണം, അയാൾ ജീവിച്ചതും പഠിച്ചതും കൂടുതലും ഇന്ത്യയ്ക്ക് പുറത്തായിരുന്നു. അനേക സംസ്കാരങ്ങളുള്ള ഒരു ഐക്യപ്പെട്ട സമൂഹം എന്ന് തന്റെ രാജ്യത്തിനെക്കുറിച്ച് ഊറ്റംകൊള്ളുന്നതിനിടയിൽ ഇന്ത്യ എന്ന മഹാരാജ്യത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ജാതി - മത - വർഗ്ഗ - രാഷ്ട്രീയ വിവേചനമെന്ന ക്യാൻസറിനെ അയാൾ കണ്ടതേയില്ലായിരുന്നു. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിൽ ഇപ്പോഴും സജീവമായി നിലനിന്നുകൊണ്ടിരിക്കുന്ന ജാതീയതയും മതവിവേചനവും അയാൾ ആദ്യം നിഷ്ക്രിയനായി നോക്കി നിന്നു. "ഇത് നമ്മളെ ബാധിക്കുന്ന കാര്യമല്ലല്ലോ" എന്ന് പറഞ്ഞു മാറിനിൽക്കുന്ന അതേ നമ്മളെപ്പോലെ. പിറ്റേന്ന് പുലർച്ചെ താഴ്ന്ന ജാതിയിലുള്ള രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ ലാൽഗാവോണിലെ ഒരു വൃക്ഷത്തിൽ കണ്ടെത്തി. മൂന്നാമതൊരു പെൺകുട്ടിയെ കാണാനില്ലായിരുന്നു. ദുരഭിമാന കൊലയെന്ന് മറ്റുപൊലീസുകാരുടെ സ്വാധീനത്തിൽ വീണ അയാളും വിധിയെഴുതുന്നു, പല സംശയങ്ങളും അയാളിൽ അവശേഷിക്കുന്നുണ്ടായിരുന്നെങ്കിലും. പക്ഷേ, ഇതൊന്നും അയാളെ ബാധിക്കുന്ന കാര്യമല്ലല്ലോ. അങ്ങനെ നിത്യേനയുള്ള ഫോൺ വിളിക്കിടയിൽ പ്രസ്തുത കേസിനെക്കുറിച്ച് സൂചിപ്പിക്കുന്ന അയാനോട് ഒരു ആക്റ്റിവിസ്റ്റ് കൂടിയായ അയാളുടെ ഭാര്യ അദിതി അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ അന്ധാദുനിലെ അഭിനയത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ആയുഷ്മാൻ ഖുറാനായാണ് അയാൻ രഞ്ജൻ ഐപിഎസ് എന്ന നായക വേഷത്തിലെയിരിക്കുന്നത്. അന്ധാദുനിലെ അഭിനയത്തിന് ആയുഷ്മാനു അവാർഡിന് അർഹതയുണ്ടോ എന്നുള്ളത് എനിക്ക് തന്നെ സംശയമുണ്ടെങ്കിലും അയാൻ രഞ്ജൻ എന്ന കഥാപാത്രത്തിനായിരുന്നു ആ അവാർഡ് എങ്കിൽ ഒരുപാട് തൃപ്തികരമായിരുന്നേനെ. ഇഷാ തൽവാറാണ് അയാന്റെ ഭാര്യ അതിഥിയായി അഭിനയിച്ചിരിക്കുന്നത്. സ്ക്രീൻ പ്രെസൻസ് വളരെ കുറവായിരുന്നെങ്കിലും അതിഥി അതിശക്തയായ കഥാപാത്രമായിരുന്നു. സയാനി ഗുപ്ത ഗോരയെന്ന മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. നാസർ സിബിഐ ഓഫീസർ പണിക്കരുടെ വേഷത്തിലുമെത്തിയിരിക്കുന്നു. കുമുദ് മിശ്ര (കിസാൻ ജാടവ്), മനോജ്‌ പഹ്വ (ബ്രഹ്മദത്ത് സിങ്), രൊഞ്ജിനി ചക്രബർത്തി (ഡോ. മാലതി റാം), മുഹമ്മദ്‌ സീഷൻ അയൂബ് (നിഷാദ്), വീൺ (അൻഷു നഹാരിയ), ആശിഷ് വർമ്മ (മായങ്ക്), സുശീൽ പാണ്ഡെ (നിഹാൽ സിങ്), കപിൽ തിഹാരി (പ്രമോദ് യാദവ്), ആകാശ് ദാബടെ (സത്യേന്ദ്ര റായ്), ശുഭ്രജ്യോതി ഭരത് (ചന്ദ്രബൻ), എസ സുംബൽ തൗഖീർ (അമാലി) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ഇന്ത്യയിലെ മത-ജാതി-വർഗ്ഗ -രാഷ്ട്രീയ വ്യവസ്ഥയെ പൊതുനിരത്തിലിട്ട് വിചാരണ ചെയ്ത, നിശിതമായി വിമർശിച്ച ഈ ഒരു ചിത്രം എങ്ങനെ കൂടുതൽ വെട്ടുകളില്ലാതെ ഇന്ത്യൻ സെൻസർ ബോർഡിനെ കടന്നു തിയറ്ററുകളിലെത്തി എന്ന അത്ഭുതം ഇപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല. അതും യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്ന് സിനിമ പരസ്യമായി പറയുമ്പോഴും. മധുവിനോടും ആസിഫയോടും അഖ്ലാഖിനോടും ജുനൈദിനോടുമൊക്കെ ഒരിക്കൽ കൂടി നമുക്ക് മാപ്പപേക്ഷിക്കാം. ഇന്ത്യയെന്ന മഹാരാജ്യം ലജ്ജിച്ചു തല കുനിച്ചു നിൽക്കുന്നു നിങ്ങൾക്ക് മുൻപിൽ..





8.4/10 . IMDb
89% . Rotten Tomatoes





                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...