ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Lion


Lion » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ജിപിഎസും ഗൂഗിൾ മാപ്പും വന്നതോടെ കവലയിലും വഴിയിലും ആളുകളെ തടഞ്ഞു നിർത്തി വഴി ചോദിച്ചു മനസ്സിലാക്കിയിരുന്ന പഴയ ഫാഷനൊക്കെ ഒരുപാട് കുറഞ്ഞു. അല്ലെങ്കിലും സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ആളുകൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ തന്നെ മടിയാണ്. ഓൺലൈനിൽ കട്ട ചങ്കുകളായ പലരും നേരിൽ കണ്ടാൽ ഏഹേ. ഗൂഗിൾ മാപ്പ് കാരണം എപ്പോഴെങ്കിലും നിങ്ങൾക്ക് പണി കിട്ടിയിട്ടുണ്ടോ? എനിക്ക് കിട്ടിയിട്ടുണ്ട്. അതും പുലർച്ചെ മൂന്ന് മണിക്ക് വാഗമൺ മലനിരകളിലെ കൊടുംകാടിനുള്ളിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം. ഹൊറർ സിനിമകളിൽ ക്ലീഷേ ആയിട്ട് പേടിപ്പിക്കാനായി കമ്പിളിയും പുതച്ച്, വടിയും കുത്തി വരുന്ന അതേ വൃദ്ധനായിരുന്നു അന്ന് ഞങ്ങളെ സഹായിച്ചത്. അന്ന് ഒരു സുഹൃത്ത് പ്രാകിയ പ്രാക്കിൽ അടിച്ചു പോയതാണ് എന്റെ ജിപിഎസും ഗൂഗിൾ മാപ്പും. പിന്നീട് ഫോൺ തന്നെ മാറ്റേണ്ടി വന്നു. ഗൂഗിൾ മാപ്പിന്റെയും ജിപിഎസിന്റേയും നെഗറ്റീവ് സൈഡ്സ് മാത്രം പറഞ്ഞാൽ പോരല്ലോ, പോസിറ്റീവും വേണമല്ലോ. 1997ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും കാണാതായ നാല്പതുകാരന്റെ മൃതദേഹം 22 വർഷങ്ങൾക്ക് ശേഷം, അതായത് ഈ വർഷം, ഒരു കുളത്തിൽ മുങ്ങിക്കിടന്ന കാറിനുള്ളിൽ വെച്ച്  ഗൂഗിൾ മാപ്പ് കണ്ടെത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇതുപോലെ ഗൂഗിൾ മാപ്പിന്റെ തന്നെ മറ്റൊരു വേർഷനായ ഗൂഗിൾ എർത് ഉപയോഗിച്ച് തന്റെ ഭൂതകാലം തിരിച്ചു പിടിച്ച ഒരു ഇന്ത്യൻ യുവാവിന്റെ അതിസാഹസിക കഥയാണ് ലയൺ എന്ന ഈ സിനിമ പറയുന്നത്.


■ ഗാരത് ഡേവീസ് സംവിധാനം നിർവഹിച്ച ബയോഗ്രഫിക്കൽ അഡ്വെഞ്ചർ ഡ്രാമാ ഓസ്‌ട്രേലിയൻ ചിത്രമാണ് ലയൺ. ഇന്ത്യയുടെ തന്നെ അഭിമാനമായ സ്ലംഡോഗ് മില്ല്യണയർ ഒരു ബ്രിട്ടീഷ്-ഇന്ത്യൻ വെഞ്ചർ ആയിരുന്നുവെങ്കിൽ ഇതൊരു ഇന്ത്യൻ-ഓസ്‌ട്രേലിയൻ വെഞ്ചർ സിനിമയാണ്. സരൂ ബ്രീർലിയുടെ A Long Way Home എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ലൂക്ക് ഡേവീസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗ്രെയ്ഗ് ഫ്രേസർ ഛായാഗ്രഹണവും അലെക്‌സാണ്ടറെ ഡെ ഫ്രാൻസെഷി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഹോഷ്‌കയും ഡസ്റ്റിൻ ഓഹല്ലോരാനും ചേർന്നാണ് മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഇടയ്ക്ക് നമ്മുടെ രോമാഞ്ചമുണർത്താനായി മനഃപൂർവ്വം കാതലനിൽ എആർ റഹ്‌മാന്റെ സംഗീതത്തിൽ പിറന്ന ഊർവസീ എന്ന പാട്ടും ആ രംഗവും പശ്ചാത്തലമായി ഉപയോഗിച്ചിട്ടുണ്ട്.


✍sʏɴᴏᴘsɪs               

■ 1986ൽ മധ്യപ്രദേശിലെ ഗണ്ട്‌വ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ തന്റെ മൂത്ത സഹോദരനും ഇളയ സഹോദരിക്കും അമ്മയ്ക്കുമൊപ്പം പരമദാരിദ്ര്യത്തിൽ ജീവിച്ചിരുന്ന ഒരു അഞ്ച് വയസ്സുകാരൻ ബാലനായിരുന്നു സരൂ. പാറ ചുമന്നും മറ്റു ഭാരിച്ച ജോലികൾ ചെയ്തുമായിരുന്നു അവരുടെ അമ്മ അവരെ വളർത്തിയിരുന്നത്. വീട്ടിലെ മൂത്ത കുട്ടിയായ ഗുഡ്ഡുവിനൊപ്പം സരൂവും ചെറിയ ജോലികൾ ചെയ്ത് അമ്മയെ സഹായിച്ചു പോന്നു.  ഒരു ദിവസം അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ജോലിക്കായി പോവുകയായിരുന്ന ഗുഡ്ഡുവിന്റെ കൂടെ അഞ്ചുവയസ്സുകാരനായ സരൂവും കൂടി. പക്ഷേ, സ്റ്റേഷനിൽ എത്തുമ്പോഴേക്കും ഉറക്കത്തിലേക്ക് വീണ സരൂവിനെ ഗുഡ്ഡു ഒരുപാട് തവണ വിളിച്ചുണർത്താൻ ശ്രമിച്ചുവെങ്കിലും അവൻ ഉണർന്നില്ല. അവസാനം, താൻ തിരിച്ചു വരുമ്പോഴും അവിടെ തന്നെ കാണണമെന്ന ഉറപ്പ് വാങ്ങി ഗുഡ്ഡു സരൂവിനെ റെയിൽവേ സ്റ്റേഷനിലെ ഒരു ബെഞ്ചിൽ കിടത്തി യാത്രയായി. ഉറക്കമുണർന്ന സരൂ ഏറെ വൈകിയിട്ടും ഗുഡ്ഡു വരുന്നത് കാണാതെ വെപ്രാളത്തിലായി. അടുത്ത് സ്റ്റേഷനിൽ എത്തിച്ചേർന്ന ഒരു ട്രെയിനിലെ ഒരു ഒഴിഞ്ഞ ബോഗിക്കുള്ളിലേക്ക് ഗുഡ്ഡുവുണ്ടാകും എന്ന പ്രതീക്ഷയിൽ അവൻ കയറി. പക്ഷേ, ഗുഡ്ഡുവിനെ അവൻ അതിനുള്ളിൽ കണ്ടില്ല. ഗുഡ്ഡു വന്നേക്കുമെന്ന പ്രതീക്ഷയിൽ ആ ബോഗിക്കുള്ളിൽ ഏകനായി കാത്തിരുന്ന സരൂ പക്ഷേ, വീണ്ടും ഉറങ്ങിപ്പോയിരുന്നു. അങ്ങനെ ഉറക്കത്തിലായ ആ അഞ്ചുവയസ്സുകാരനെയും കൊണ്ട് ആ ട്രെയിൻ 1500റോളം കിലോമീറ്റർ അകലെയുള്ള കൽക്കത്തയിലെ ഹൗറ സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ സ്ലംഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലെ കൗമാരക്കാരൻ ജമാൽ മാലിക്കായി അരങ്ങേറി ഇന്ത്യക്കാരുടെ അഭിമാനമായി മാറിയ ദേവ് പട്ടേലാണ് സരൂ ബ്രീർലിയുടെ യൗവ്വനം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ, അഞ്ചുവയസ്സുകാരനായ സരൂവിനെ അവതരിപ്പിച്ച സണ്ണി പവാർ എന്ന കൊച്ചുകുട്ടിയാണ് ശരിക്കും വിസ്മയിപ്പിച്ചത്. സരൂവിന്റെ വളർത്തമ്മയായ സ്യൂ ബ്രീർലി എന്ന ഓസ്‌ട്രേലിയൻ വനിതയായി അഭിനയിച്ച നിക്കോൾ നിക്കോൾ കിഡ്മാനും മികച്ച പ്രകടനമായിരുന്നു നടത്തിയത്. സരൂവിന്റെ യഥാർത്ഥ അമ്മ, കമല മുൻഷിയുടെ വേഷമവതരിപ്പിച്ച പ്രിയങ്ക ബോസിന്റെ പ്രകടനവും ഗംഭീരമായിരുന്നു. ഗുഡ്ഡുവായി അഭിനയിച്ച അഭിഷേക് ഭരത്തേയും പ്രശംസയർഹിക്കുന്നു. ലയനിലെ നായികയായ ലൂസിയെ അവതരിപ്പിച്ചിരിക്കുന്നത് റൂണി മാരയാണ്. ഇടയ്ക്ക് ഇന്ത്യയുടെ സംഭാവനകളായി നവാസുദ്ദീൻ സിദ്ദീഖിയും (രാമ) തനിഷ്താ ചാറ്റർജിയുമൊക്കെ (നൂർ) ചെറിയ വേഷങ്ങളിൽ വന്നുപോവുന്നുണ്ട്. ഡേവിഡ് വെൻഹാം (ജോൺ ബ്രീർലി, വളർത്തച്ഛൻ), ഡിവിയൻ ലഡ്‌വ (മന്റോഷ് ബ്രീർലി), ദീപ്തി നവാൽ (സരോജ് സൂദ്), റിഥി സെൻ, റീത്ത ബോയ് (അമിത), പല്ലവി ഷർദ (പ്രമ), സച്ചിൻ ജോബ് (ഭരത്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രം, മികച്ച സഹനടൻ (ദേവ് പട്ടേൽ), മികച്ച സഹനടി (നിക്കോൾ കിഡ്മാൻ), മികച്ച അഡാപ്റ്റഡ് തിരക്കഥ (ലൂക്ക് ഡേവീസ്), മികച്ച ഛായാഗ്രാഹകൻ (ഗ്രെയ്ഗ് ഫ്രേസർ), മികച്ച സംഗീതം (ഡസ്റ്റിൻ ഓഹല്ലോരൻ, ഹോഷ്ക്ക) എന്നിങ്ങനെ ആറു ഓസ്കാർ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രമായിരുന്നു ലയൺ. A Long Way Homeന്റെ രചയിതാവായ സരൂ ബ്രീർലിയുടെ യഥാർത്ഥ ജീവിത കഥ തന്നെയായിരുന്നു ലയൺ. 1986ൽ മധ്യപ്രദേശിലെ ഗണ്ട്വ ജില്ലയിലെ ഒരു ഉൾഗ്രാമമായിരുന്ന ഗണേഷ് തലായിയിൽ നിന്നും തന്റെ ജ്യേഷ്ഠൻ ഗുഡ്ഡുവിനൊപ്പം എഴുപത് കിലോമീറ്റർ അകലെയുള്ള ബുർഹാൻപൂർ റെയിൽവേ സ്റ്റേഷനിലെത്തിയ അഞ്ചുവയസുകാരൻ സരൂ, അവിടെ നിന്നാണ് ഒരു ആളൊഴിഞ്ഞ റെയിൽ ബോഗിയിൽ കയറി 1500 കിലോമീറ്റർ അകലെയുള്ള കൽക്കത്തയിലെ ഹൗറ സ്റ്റേഷനിലെത്തിയത്. അങ്ങനെ കൽക്കത്ത നഗരവീഥികളിലൂടെ അലഞ്ഞു തിരിഞ്ഞുനടന്ന അവൻ അവസാനം സർക്കാരിന്റെ ഒരു അനാഥ മന്ദിരത്തിലെത്തി. പിന്നീട് ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ നിന്നുള്ള ബ്രീർലി ദമ്പതികൾ സരൂവിനെ ദത്തെടുക്കുകയായിരുന്നു. ഒരു അസാധാരണ ജീവിത കഥ.




8/10 . IMDb
85% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...