ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Lion


Lion » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ജിപിഎസും ഗൂഗിൾ മാപ്പും വന്നതോടെ കവലയിലും വഴിയിലും ആളുകളെ തടഞ്ഞു നിർത്തി വഴി ചോദിച്ചു മനസ്സിലാക്കിയിരുന്ന പഴയ ഫാഷനൊക്കെ ഒരുപാട് കുറഞ്ഞു. അല്ലെങ്കിലും സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ആളുകൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ തന്നെ മടിയാണ്. ഓൺലൈനിൽ കട്ട ചങ്കുകളായ പലരും നേരിൽ കണ്ടാൽ ഏഹേ. ഗൂഗിൾ മാപ്പ് കാരണം എപ്പോഴെങ്കിലും നിങ്ങൾക്ക് പണി കിട്ടിയിട്ടുണ്ടോ? എനിക്ക് കിട്ടിയിട്ടുണ്ട്. അതും പുലർച്ചെ മൂന്ന് മണിക്ക് വാഗമൺ മലനിരകളിലെ കൊടുംകാടിനുള്ളിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം. ഹൊറർ സിനിമകളിൽ ക്ലീഷേ ആയിട്ട് പേടിപ്പിക്കാനായി കമ്പിളിയും പുതച്ച്, വടിയും കുത്തി വരുന്ന അതേ വൃദ്ധനായിരുന്നു അന്ന് ഞങ്ങളെ സഹായിച്ചത്. അന്ന് ഒരു സുഹൃത്ത് പ്രാകിയ പ്രാക്കിൽ അടിച്ചു പോയതാണ് എന്റെ ജിപിഎസും ഗൂഗിൾ മാപ്പും. പിന്നീട് ഫോൺ തന്നെ മാറ്റേണ്ടി വന്നു. ഗൂഗിൾ മാപ്പിന്റെയും ജിപിഎസിന്റേയും നെഗറ്റീവ് സൈഡ്സ് മാത്രം പറഞ്ഞാൽ പോരല്ലോ, പോസിറ്റീവും വേണമല്ലോ. 1997ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും കാണാതായ നാല്പതുകാരന്റെ മൃതദേഹം 22 വർഷങ്ങൾക്ക് ശേഷം, അതായത് ഈ വർഷം, ഒരു കുളത്തിൽ മുങ്ങിക്കിടന്ന കാറിനുള്ളിൽ വെച്ച്  ഗൂഗിൾ മാപ്പ് കണ്ടെത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇതുപോലെ ഗൂഗിൾ മാപ്പിന്റെ തന്നെ മറ്റൊരു വേർഷനായ ഗൂഗിൾ എർത് ഉപയോഗിച്ച് തന്റെ ഭൂതകാലം തിരിച്ചു പിടിച്ച ഒരു ഇന്ത്യൻ യുവാവിന്റെ അതിസാഹസിക കഥയാണ് ലയൺ എന്ന ഈ സിനിമ പറയുന്നത്.


■ ഗാരത് ഡേവീസ് സംവിധാനം നിർവഹിച്ച ബയോഗ്രഫിക്കൽ അഡ്വെഞ്ചർ ഡ്രാമാ ഓസ്‌ട്രേലിയൻ ചിത്രമാണ് ലയൺ. ഇന്ത്യയുടെ തന്നെ അഭിമാനമായ സ്ലംഡോഗ് മില്ല്യണയർ ഒരു ബ്രിട്ടീഷ്-ഇന്ത്യൻ വെഞ്ചർ ആയിരുന്നുവെങ്കിൽ ഇതൊരു ഇന്ത്യൻ-ഓസ്‌ട്രേലിയൻ വെഞ്ചർ സിനിമയാണ്. സരൂ ബ്രീർലിയുടെ A Long Way Home എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ലൂക്ക് ഡേവീസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗ്രെയ്ഗ് ഫ്രേസർ ഛായാഗ്രഹണവും അലെക്‌സാണ്ടറെ ഡെ ഫ്രാൻസെഷി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഹോഷ്‌കയും ഡസ്റ്റിൻ ഓഹല്ലോരാനും ചേർന്നാണ് മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഇടയ്ക്ക് നമ്മുടെ രോമാഞ്ചമുണർത്താനായി മനഃപൂർവ്വം കാതലനിൽ എആർ റഹ്‌മാന്റെ സംഗീതത്തിൽ പിറന്ന ഊർവസീ എന്ന പാട്ടും ആ രംഗവും പശ്ചാത്തലമായി ഉപയോഗിച്ചിട്ടുണ്ട്.


✍sʏɴᴏᴘsɪs               

■ 1986ൽ മധ്യപ്രദേശിലെ ഗണ്ട്‌വ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ തന്റെ മൂത്ത സഹോദരനും ഇളയ സഹോദരിക്കും അമ്മയ്ക്കുമൊപ്പം പരമദാരിദ്ര്യത്തിൽ ജീവിച്ചിരുന്ന ഒരു അഞ്ച് വയസ്സുകാരൻ ബാലനായിരുന്നു സരൂ. പാറ ചുമന്നും മറ്റു ഭാരിച്ച ജോലികൾ ചെയ്തുമായിരുന്നു അവരുടെ അമ്മ അവരെ വളർത്തിയിരുന്നത്. വീട്ടിലെ മൂത്ത കുട്ടിയായ ഗുഡ്ഡുവിനൊപ്പം സരൂവും ചെറിയ ജോലികൾ ചെയ്ത് അമ്മയെ സഹായിച്ചു പോന്നു.  ഒരു ദിവസം അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ജോലിക്കായി പോവുകയായിരുന്ന ഗുഡ്ഡുവിന്റെ കൂടെ അഞ്ചുവയസ്സുകാരനായ സരൂവും കൂടി. പക്ഷേ, സ്റ്റേഷനിൽ എത്തുമ്പോഴേക്കും ഉറക്കത്തിലേക്ക് വീണ സരൂവിനെ ഗുഡ്ഡു ഒരുപാട് തവണ വിളിച്ചുണർത്താൻ ശ്രമിച്ചുവെങ്കിലും അവൻ ഉണർന്നില്ല. അവസാനം, താൻ തിരിച്ചു വരുമ്പോഴും അവിടെ തന്നെ കാണണമെന്ന ഉറപ്പ് വാങ്ങി ഗുഡ്ഡു സരൂവിനെ റെയിൽവേ സ്റ്റേഷനിലെ ഒരു ബെഞ്ചിൽ കിടത്തി യാത്രയായി. ഉറക്കമുണർന്ന സരൂ ഏറെ വൈകിയിട്ടും ഗുഡ്ഡു വരുന്നത് കാണാതെ വെപ്രാളത്തിലായി. അടുത്ത് സ്റ്റേഷനിൽ എത്തിച്ചേർന്ന ഒരു ട്രെയിനിലെ ഒരു ഒഴിഞ്ഞ ബോഗിക്കുള്ളിലേക്ക് ഗുഡ്ഡുവുണ്ടാകും എന്ന പ്രതീക്ഷയിൽ അവൻ കയറി. പക്ഷേ, ഗുഡ്ഡുവിനെ അവൻ അതിനുള്ളിൽ കണ്ടില്ല. ഗുഡ്ഡു വന്നേക്കുമെന്ന പ്രതീക്ഷയിൽ ആ ബോഗിക്കുള്ളിൽ ഏകനായി കാത്തിരുന്ന സരൂ പക്ഷേ, വീണ്ടും ഉറങ്ങിപ്പോയിരുന്നു. അങ്ങനെ ഉറക്കത്തിലായ ആ അഞ്ചുവയസ്സുകാരനെയും കൊണ്ട് ആ ട്രെയിൻ 1500റോളം കിലോമീറ്റർ അകലെയുള്ള കൽക്കത്തയിലെ ഹൗറ സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ സ്ലംഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലെ കൗമാരക്കാരൻ ജമാൽ മാലിക്കായി അരങ്ങേറി ഇന്ത്യക്കാരുടെ അഭിമാനമായി മാറിയ ദേവ് പട്ടേലാണ് സരൂ ബ്രീർലിയുടെ യൗവ്വനം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ, അഞ്ചുവയസ്സുകാരനായ സരൂവിനെ അവതരിപ്പിച്ച സണ്ണി പവാർ എന്ന കൊച്ചുകുട്ടിയാണ് ശരിക്കും വിസ്മയിപ്പിച്ചത്. സരൂവിന്റെ വളർത്തമ്മയായ സ്യൂ ബ്രീർലി എന്ന ഓസ്‌ട്രേലിയൻ വനിതയായി അഭിനയിച്ച നിക്കോൾ നിക്കോൾ കിഡ്മാനും മികച്ച പ്രകടനമായിരുന്നു നടത്തിയത്. സരൂവിന്റെ യഥാർത്ഥ അമ്മ, കമല മുൻഷിയുടെ വേഷമവതരിപ്പിച്ച പ്രിയങ്ക ബോസിന്റെ പ്രകടനവും ഗംഭീരമായിരുന്നു. ഗുഡ്ഡുവായി അഭിനയിച്ച അഭിഷേക് ഭരത്തേയും പ്രശംസയർഹിക്കുന്നു. ലയനിലെ നായികയായ ലൂസിയെ അവതരിപ്പിച്ചിരിക്കുന്നത് റൂണി മാരയാണ്. ഇടയ്ക്ക് ഇന്ത്യയുടെ സംഭാവനകളായി നവാസുദ്ദീൻ സിദ്ദീഖിയും (രാമ) തനിഷ്താ ചാറ്റർജിയുമൊക്കെ (നൂർ) ചെറിയ വേഷങ്ങളിൽ വന്നുപോവുന്നുണ്ട്. ഡേവിഡ് വെൻഹാം (ജോൺ ബ്രീർലി, വളർത്തച്ഛൻ), ഡിവിയൻ ലഡ്‌വ (മന്റോഷ് ബ്രീർലി), ദീപ്തി നവാൽ (സരോജ് സൂദ്), റിഥി സെൻ, റീത്ത ബോയ് (അമിത), പല്ലവി ഷർദ (പ്രമ), സച്ചിൻ ജോബ് (ഭരത്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രം, മികച്ച സഹനടൻ (ദേവ് പട്ടേൽ), മികച്ച സഹനടി (നിക്കോൾ കിഡ്മാൻ), മികച്ച അഡാപ്റ്റഡ് തിരക്കഥ (ലൂക്ക് ഡേവീസ്), മികച്ച ഛായാഗ്രാഹകൻ (ഗ്രെയ്ഗ് ഫ്രേസർ), മികച്ച സംഗീതം (ഡസ്റ്റിൻ ഓഹല്ലോരൻ, ഹോഷ്ക്ക) എന്നിങ്ങനെ ആറു ഓസ്കാർ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രമായിരുന്നു ലയൺ. A Long Way Homeന്റെ രചയിതാവായ സരൂ ബ്രീർലിയുടെ യഥാർത്ഥ ജീവിത കഥ തന്നെയായിരുന്നു ലയൺ. 1986ൽ മധ്യപ്രദേശിലെ ഗണ്ട്വ ജില്ലയിലെ ഒരു ഉൾഗ്രാമമായിരുന്ന ഗണേഷ് തലായിയിൽ നിന്നും തന്റെ ജ്യേഷ്ഠൻ ഗുഡ്ഡുവിനൊപ്പം എഴുപത് കിലോമീറ്റർ അകലെയുള്ള ബുർഹാൻപൂർ റെയിൽവേ സ്റ്റേഷനിലെത്തിയ അഞ്ചുവയസുകാരൻ സരൂ, അവിടെ നിന്നാണ് ഒരു ആളൊഴിഞ്ഞ റെയിൽ ബോഗിയിൽ കയറി 1500 കിലോമീറ്റർ അകലെയുള്ള കൽക്കത്തയിലെ ഹൗറ സ്റ്റേഷനിലെത്തിയത്. അങ്ങനെ കൽക്കത്ത നഗരവീഥികളിലൂടെ അലഞ്ഞു തിരിഞ്ഞുനടന്ന അവൻ അവസാനം സർക്കാരിന്റെ ഒരു അനാഥ മന്ദിരത്തിലെത്തി. പിന്നീട് ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ നിന്നുള്ള ബ്രീർലി ദമ്പതികൾ സരൂവിനെ ദത്തെടുക്കുകയായിരുന്നു. ഒരു അസാധാരണ ജീവിത കഥ.




8/10 . IMDb
85% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...