ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Pursuit Of Happyness


The Pursuit Of Happyness » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഈ സിനിമ കണ്ടതിന് ശേഷം രസതന്ത്രത്തിലെ ഇന്നസെന്റിന്റെ കഥാപാത്രമായ മണികണ്ഠൻ ആശാരിയുടെ മാനസിക സംഘർഷമായിരുന്നു അനുഭവിച്ചത്. വാരണം ആയിരത്തിലെ സൂര്യയുടെ ഡയലോഗ് കടമെടുക്കുകയാണെങ്കിൽ "നാൻ ഇത് സൊല്ലിയേ ആവണം. ഇന്ത പടം.. അവളോ അഴക്.." ജീവിതത്തിൽ ഒരു വിജയവും നേടാൻ കഴിഞ്ഞില്ല എന്നും കരുതി മനസ്സ് മരവിച്ചിരിക്കുന്നവർക്ക് ഏറ്റവും വലിയൊരു പ്രചോദനമാണ് ഈ സിനിമ. ഒരാളുടെ ജീവിത കഥ, പ്രണയമോ സെക്സോ വയലൻസോ ക്രൈമോ ഇല്ലാതെ തന്നെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു ഹോളിവുഡ് സിനിമ; "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്" കാണുന്നതുവരെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അമേരിക്കയിലെ മികച്ച ഒരു സംരംഭകനായ ക്രിസ് ഗാർഡ്നറുടെ ജീവിത കഥയായ "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്" ആസ്പദമാക്കി സ്റ്റീവൻ കൊൺറാഡ് തിരക്കഥയെഴുതി ഗബ്രിയേലെ മുച്ചിനൊ സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.


✍sʏɴᴏᴘsɪs               

■ ക്രിസ് ഗാർഡ്നർ, ബോൺ ഡെൻസിറ്റി സ്കാനർ എന്ന ഉപകരണം ഡോക്ടർമാർക്ക് കൊണ്ടുപോയി വിറ്റ് ഉപജീവനം കഴിച്ചിരുന്ന ഒരു സാധാരണ സെയിൽസ്മാൻ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന അദ്ദേഹത്തിന് വീട്ടുവാടക പോലും നേരത്തിന് കൊടുക്കാൻ സാധിച്ചിരുന്നില്ല. ഭാര്യ ലിൻഡയും അഞ്ചുവയസ്സുള്ള മോനുമടങ്ങുന്ന കൊച്ചു കുടുംബം സാമ്പത്തിക ഞെരുക്കത്തിൽ വീർപ്പുമുട്ടിക്കഴിയുന്നു. അതിനിടയ്ക്കാണ് വാൾസ്ട്രീറ്റിലെ സ്റ്റോക്ക്മാർക്കെറ്റിങ് സ്ഥാപനമായ ഡീൻ വിറ്റെർ റെയ്നോൾഡ്സ് കമ്പനി ക്രിസ് ഗാർഡ്നറുടെ ശ്രദ്ധയിൽപ്പെടുന്നത്. സ്ഥാപനത്തിൽ നിന്നിറങ്ങുന്നവരുടെയെല്ലാം മുഖത്ത് പുഞ്ചിരിയും സംതൃപ്തിയും സന്തോഷവും മാത്രം കാണുന്ന ഗാർഡ്നർക്ക് അതൊരു പുതിയ അനുഭവമായിരുന്നു. അവിടെ വെച്ച് സ്ഥാപനത്തിന്റെ മാനേജർ ജയ് ട്വിസിലിനെ ഗാർഡ്നർ പരിചയപ്പെടുന്നു. ട്വിസിലിന്റെ കൈയ്യിലെ റൂബിക്സ് ക്യൂബ് കറക്റ്റ് ചെയ്യുന്ന ഗാർഡ്നർ മിനുട്ടുകൾ കൊണ്ട് ട്വിസിലിനെ ഇമ്പ്രെസ്സ് ചെയ്യിക്കുന്നു. അങ്ങനെ ഗാർഡ്നറെ ട്വിസിൽ കമ്പനിയിലേക്കുള്ള ഇന്റർവ്യൂന് ക്ഷണിക്കുന്നു. പക്ഷേ ഗാർഡ്നറുടെ കഷ്ടകാലം തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. സാമ്പത്തിക അസന്തുലിതാവസ്ഥയിൽ മനം മടുത്ത് ഭാര്യ ലിൻഡ ഗാർഡ്നറെ ഉപേക്ഷിക്കുന്നു. വൻ സാമ്പത്തിക ഞെരുക്കത്തിലായിരുന്നെങ്കിലും മകൻ ക്രിസ്റ്റഫറിനെ താൻ തന്നെ സംരക്ഷിക്കുമെന്ന് ഗാർഡ്നർ ശാഠ്യം പിടിക്കുന്നു. ഇന്റർവ്യൂവിൽ വിജയിച്ചെങ്കിലും ശമ്പളമില്ലാത്ത ഇരുപത്  ഇന്റേണുകൾ വിജയകരമായി പൂർത്തിയാക്കിയാലേ ജോലി സ്ഥിരമാകുമായിരുന്നുള്ളൂ. അതിനിടക്ക് ഗാർഡ്നറുടെ സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നു. മകനെ അതിരറ്റ് സ്നേഹിക്കുന്ന ഒരച്ഛന്റെ അതിജീവനത്തിനുള്ള പോരാട്ടമായിരുന്നു പിന്നീട്.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ക്രിസ് ഗാർഡ്നറായി അഭിനയിച്ചിരിക്കുന്നത്.. ക്ഷമിക്കണം, ആ വാക്കിനെക്കാളും നല്ലത് ക്രിസ് ഗാർഡ്നറായി "വിൽ സ്മിത്ത്" ജീവിച്ചു എന്ന് പറയുന്നതാണ്. അക്ഷരാർത്ഥത്തിൽ വിൽ സ്മിത്തിന്റെ ഏറ്റവും മികച്ച അഭിനയ പ്രകടനം തന്നെയായിരുന്നു "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിലെ" ക്രിസ് ഗാർഡ്നറുടെ കഥാപാത്രം. ചിത്രത്തിലെ ഇമോഷണൽ സീനുകളിലൊക്കെ വിൽ സ്മിത്ത് പ്രേക്ഷകരുടെ കണ്ണ് നിറച്ചതിനു കണക്കില്ല. പ്രത്യേകിച്ച് ആ റെയിൽവേ പ്ലാറ്റ്‌ഫോമിലെ ടോയ്‌ലറ്റ് സീൻ എടുത്ത് പറയണം. ക്രിസ് ഗാർഡ്നറുടെ മകൻ ക്രിസ്റ്റഫറായി അഭിനയിച്ചിരിക്കുന്നത് വിൽ സ്മിത്തിന്റെ തന്നെ മകനായ "ജെയ്ഡൻ സ്മിത്ത്" ആണ്. ജെയ്ഡന്റെ ഹോളിവുഡിലെ അരങ്ങേറ്റമായിരുന്നെങ്കിലും കുഞ്ഞു ജെയ്ഡനും അപാര പെർഫോമൻസായിരുന്നു, അച്ഛന് പിറന്ന മകൻ. താന്റീ ന്യൂട്ടൺ (ലിൻഡ ഗാർഡ്നർ), ബ്രയാൻ ഹോ (ജയ് ട്വിസിൽ), ഡാൻ കാസെലനേറ്റ (അലൻ ഫ്രകേഷ്), ജെയിംസ് കാരൻ (മാർട്ടിൻ ഫ്രം), കുർട്ട് ഫുല്ലെർ (വാൾട്ടർ റിബ്ബൺ), തകയോ ഫിഷർ (മിസ്സിസ് ചു) തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.


📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ ഫെഡൻ പാപ്പാമൈക്കലാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. വിൽ സ്മിത്തിന്റെ റണ്ണിങ് സീനുകളൊക്കെ കിടിലോൽസ്കിയായിരുന്നു.


■ ഹ്യൂഗ്സ് വിൻബോണാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.


🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ ആൻഡ്രി ഗുർറയുടേതാണ് ചിത്രത്തിലെ മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും. ഇമോഷണൽ സീനുകളിലെ ബിജിഎം ശരിക്കും ഹൃദയത്തിൽ തട്ടുന്ന തരത്തിലുള്ളതായിരുന്നു.


📎 ʙᴀᴄᴋwᴀsʜ

■ ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിലെ പെർഫോമൻസിന് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബും തലനാരിഴക്കായിരുന്നു നഷ്ടമായത്. മകൻ ജെയ്ഡൻ സ്മിത്തിനെ പല അവാർഡ് ജൂറികളും ഭാവിയുടെ വാഗ്ദാനമായി വാഴ്ത്തി..




8/10 . IMDb
67% . Rotten Tomatoes

                     


Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...