ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Jojo Rabbit


Jojo Rabbit » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ രണ്ട് അമ്മമാർ അവരുടെ കുട്ടികളോടൊപ്പം ഒരു ബെഞ്ചിലിരിക്കുന്നു. ബെഞ്ചിന്റെ ഇടതുവശത്തിരിക്കുന്ന അമ്മയും മകനും കൈയിലിരിക്കുന്ന സ്മാർട്ട്ഫോണിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ വലതുവശത്തിരിക്കുന്ന അമ്മയും മകനും പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. പുസ്തകം വായിക്കുന്ന സ്ത്രീയോട് മറ്റേ സ്ത്രീ അത്ഭുതത്തോടെ "നിങ്ങളെങ്ങനെയാണ് വായനയെന്ന നല്ല ശീലം കുട്ടിക്ക് പഠിപ്പിച്ചത്?" എന്ന് ചോദിച്ചപ്പോൾ അവർ കൊടുത്ത മറുപടി, "കുട്ടികൾ നമ്മെ കേൾക്കുകയല്ല, അനുകരിക്കുകയാണ് ചെയ്യുന്നത്" എന്നായിരുന്നു. മുതിർന്നവർ ചെയ്യുന്നതെന്താണോ അത് അതേപടി തന്നെ അനുകരിക്കാൻ ശ്രമിക്കുക എന്നത് ഓരോ കുട്ടിയുടെയും ജന്മവാസനയാണ്. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ വിദ്യാലയം സ്വന്തം വീട് തന്നെയാണ് എന്ന് പറയുന്നതും. വർഗ്ഗീയതയുടെ വിഷം വമിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി കുരുന്നുകൾ ഇന്ത്യൻ തെരുവിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞുനടന്നപ്പോൾ ഞാനൊട്ടും അത്ഭുതപ്പെടാതിരുന്നതിന് കാരണവും മറ്റൊന്നുമല്ല. തനിക്ക് ചുറ്റിലുമുള്ള സമൂഹം എന്താണ് ചെയ്യുന്നത്, അത് മാത്രമേ ഒരു കുട്ടി അനുകരിക്കൂ. അവർക്കാണ് ഒരു തലമുറയുടെ ഭാവി നിർണ്ണയിക്കുന്നതിൽ പരിപൂർണ്ണ ഉത്തരവാദിത്തം. ഈ സിനിമയിലെ ജോജോ ബെസ്‌ലർ ശരിക്കുമൊരു നിഷ്കളങ്കനായ കുട്ടിയായിരുന്നു. അവന്റെ അമ്മ അവനെ പഠിപ്പിച്ചത് ഒരാളെയും വെറുക്കാനല്ലായിരുന്നു. ഹിറ്റ്ലറുടെ നാസി ദേശീയത അവനിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഒരു കുഞ്ഞുമുയലിന്റെ നന്മ അവൻ കെടാതെ സൂക്ഷിക്കുന്നുണ്ട്. ഒരുപാട് തെറ്റുകൾക്കിടയിൽ ശരിയേതെന്ന് കണ്ടുപിടിക്കാനുള്ള ഒരു കൊച്ചുകുട്ടിയുടെ ജീവിതയാത്രയാണ് ജോജോ റാബിറ്റിൽ പറയുന്നത്. പോയ വർഷം പ്രേക്ഷകർക്ക് സമ്മാനിച്ച ഒരുപിടി നല്ല ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് ജോജോ റാബിറ്റ്.


■ ക്രിസ്റ്റീൻ ലൂനൻസിന്റെ കേജിങ് സ്‌കൈസ്‌ എന്ന നോവലിനെ പ്രമേയമാക്കി റ്റൈക വൈറ്റിറ്റി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച കോമഡി വാർ ഡ്രാമാ ഹോളിവുഡ് ചിത്രമാണ് ജോജോ റാബിറ്റ്. മിഹായ് മലൈമാരെ ജൂനിയർ ഛായാഗ്രഹണവും ടോം ഈഗിൾസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മിഹായുടെ ചില ഫ്രെയിമുകളൊക്കെ അതിസുന്ദരമായിരുന്നു. മൈക്കൽ ജിയാച്ചിക്കോയാണ് മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ രണ്ടാം ലോകമഹായുദ്ധത്തിനിടയിലുള്ള നാസി അധീന ജർമ്മനിയാണ് കഥാപശ്ചാത്തലം. ജോജോ ബെസ്‌ലർ എന്ന നിഷ്കളങ്കനായൊരു ജർമ്മൻ ബാലൻ അവന്റെ അമ്മ റോസിക്കൊപ്പം ജീവിച്ചുവരുന്നു. നാസി തീവ്രദേശീയതയിൽ ആകൃഷ്ടനായ ജോജോ, ഡോയ്‌ച്ചസ് ജുങ്ഫോൾക്കിൽ ചേരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലർ തന്റെ സൈന്യത്തിൽ പ്രായപൂർത്തിയാവാത്ത പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചിരുന്നു. ഹിറ്റ്‌ലർ യുഗേന്റ്സ് എന്നറിയപ്പെട്ടിരുന്ന ഈ കുട്ടിപ്പട്ടാളത്തിലെ പത്തിനും പതിനാലിനും ഇടയിലുള്ള കുട്ടികൾക്കായുള്ള ഉപവിഭാഗമായിരുന്നു ഡോയ്‌ച്ചസ് ജുങ്ഫോൾക്ക്. അവർക്ക് വേണ്ടി പ്രത്യേക സൈനിക പരിശീലവും ആയുധ പരിശീലനവുമൊക്കെയുണ്ടായിരുന്നു. ജോജോയുടെ ആദ്യ പരിശീലന വേളയിലാണ് ക്യാപ്റ്റൻ ക്ലെൻസൻഡോഫ് അവനോട് ഒരു മുയൽക്കുഞ്ഞിനെ കൊന്ന് ധീരത തെളിയിക്കാൻ ആവശ്യപ്പെടുന്നത്. പക്ഷേ, അവന് ഒരു ജീവനെടുക്കാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ ആ മുയൽക്കുഞ്ഞിനെ കൊല്ലാൻ നിഷേധിക്കുന്ന അവനെ ഒരു ഭീരുവാക്കി പരിഹസിച്ചു, മറ്റുള്ള കുട്ടികൾ അവനൊരു ഇരട്ടപ്പേര് നൽകി, ജോജോ റാബിറ്റ്. പക്ഷേ, തന്റെ സാങ്കൽപ്പിക സുഹൃത്ത് അഡോൾഫ് ഹിറ്റ്‌ലർ നൽകിയ ധൈര്യത്തിൽ ജോജോ അവന്റെ ധീരത തെളിയിക്കുവാനായി ഒരു സ്റ്റീൽ ഗ്രനേഡ് തട്ടിപ്പറിച്ചു അശ്രദ്ധമായി വലിച്ചെറിയുന്നു. അങ്ങനെ സാരമായി പരിക്കേൽക്കുന്ന അവന് നാസി തത്വങ്ങളടങ്ങിയ ലഘുലേഖകൾ പ്രചരിപ്പിക്കുക പോലോത്ത കുഞ്ഞുജോലികൾ മാത്രം പിന്നീട് നൽകപ്പെടുന്നു. അങ്ങനെയൊരിക്കൽ വീട്ടിലെത്തുന്ന ജോജോ, തന്റെ അമ്മ ഒരു ജൂത പെൺകുട്ടിയെ വീട്ടിൽ ഒളിപ്പിച്ചിരിക്കുന്നു എന്ന സത്യം മനസ്സിലാക്കുന്നു. ജൂതർക്ക് തന്റെ രാജ്യത്ത് സ്ഥാനമില്ല എന്ന് ജോജോയുടെ ആത്മീയ ഗുരു ഹിറ്റ്‌ലർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. തീവ്ര നാസി ദേശീയത കുടിയേറിയ അവന്റെ മനസ്സിൽ രണ്ട് ചോദ്യങ്ങളാണ്. മാതൃരാജ്യത്തെ വഞ്ചിച്ച സ്വന്തം അമ്മയെ ഒറ്റിക്കൊടുക്കണോ അതോ, അമ്മയെ സംരക്ഷിച്ചുകൊണ്ട് സ്വയം ഒരു രാജ്യദ്രോഹിയാവണോ?


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജോജോ ബെസ്‌ലറായി അഭിനയിച്ച റോമൻ ഗ്രിഫിൻ ഡേവിസ് എന്ന ബാലന്റെ അത്യുഗ്രൻ പ്രകടനത്തെ പാടിപ്പുകഴ്ത്താതെ വയ്യ. മറ്റൊരു കിടിലൻ പ്രകടനം എൽസ കോർ എന്ന ജൂതപ്പെൺകുട്ടിയായി വേഷമിട്ട തൊമാസിൻ മക്കെൻസിയുടേതാണ്. രണ്ടുപേരും ഒന്നിച്ചുള്ള ക്ലൈമാക്സിലെ ആ ഡാൻസ് സീൻ, ഉഫ്. കഴിഞ്ഞ ഓസ്‌കാറിന്റെ ദുഃഖം ശരിക്കും സ്കാർലെറ്റ് ജോഹാൻസൺ തന്നെയാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. മാരിയേജ് സ്റ്റോറിയിലെ പ്രകടനം മികച്ച നടിക്കുള്ള ഓസ്‌കാറിന് പരിഗണിക്കപ്പെട്ടപ്പോൾ റോസിയായുള്ള ജോജോ റാബിറ്റിലെ അഭിനയം മികച്ച സഹനടിക്കുള്ള ഓസ്കാറിനും പരിഗണിക്കപ്പെട്ടു. രണ്ടിലും നഷ്ടബോധം ബാക്കിവെച്ചെങ്കിലും 2019 സ്കാർലെറ്റ് ജോഹാൻസണിന്റെയും കൂടി വർഷമായിരുന്നു എന്ന് തീർച്ചയായും പറയേണ്ടി വരും. സംവിധായകനായ റ്റൈക വൈറ്റിറ്റി തന്നെ അവതരിപ്പിച്ച ജോജോയുടെ സാങ്കൽപ്പിക സുഹൃത്ത് അഡോൾഫ് ഹിറ്റ്‌ലറുടെ വേഷവും ഉജ്ജ്വലമായിരുന്നു. ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു സാം റോക്ക്വെൽ അവതരിപ്പിച്ച ക്യാപ്റ്റൻ ക്ലെൻസൻഡോഫും ആർച്ചി യാറ്റ്സ് എന്ന ബാലൻ അവതരിപ്പിച്ച ജോജോയുടെ ഉറ്റസുഹൃത്ത് യോർക്കിയും..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള ഓസ്കാർ പുരസ്കാരം സ്വന്തമാക്കിയതിന് പുറമേ മികച്ച സിനിമ, മികച്ച സഹനടി എന്നിവയ്ക്കുള്ളതടക്കം അഞ്ച് ഓസ്കാർ നാമനിർദ്ദേശങ്ങളും സ്വന്തമാക്കിയിരുന്നു ജോജോ റാബിറ്റ്. സിനിമയിലുടനീളം ജോജോയ്ക്ക് സിഗരറ്റ് വാഗ്ദാനം ചെയ്തു നടന്നിരുന്നു റ്റൈക വൈറ്റിറ്റി അവതരിപ്പിച്ച അഡോൾഫ് ഹിറ്റ്‌ലർ എന്ന സാങ്കൽപ്പിക സുഹൃത്ത്. എന്നാൽ യഥാർത്ഥ ഹിറ്റ്‌ലർ ഒരു പുകവലി വിരുദ്ധനായിരുന്നു. ചീത്ത ശീലങ്ങളില്ലാത്തൊരു പാവം ക്രൂരൻ. അതായിരുന്നു ഹിറ്റ്‌ലർ..





7.9/10 . IMDb
79% . Rotten Tomatoes






                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...