ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Halal Love Story


Halal Love Story » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ രണ്ടായിരങ്ങളിലായിരുന്നു എന്ന് തോന്നുന്നു മലബാറിലെ മുസ്ലിം വീടുകളിൽ ഹോം സിനിമകൾ തരംഗമാവുന്നത്. മുഖ്യധാരാ സിനിമകളോട് പുറം തിരിഞ്ഞു നടന്നിരുന്ന മലബാറിലെ യാഥാസ്ഥിതിക മുസ്ലിം സമൂഹത്തിന് കലയെ പൂർണ്ണമായും തിരസ്കരിക്കാൻ കഴിയുമായിരുന്നില്ല. സിനിമകൾ ഹറാം എന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിന് അവർക്കും കാണാൻ പറ്റാവുന്ന സിനിമകൾ വേണം എന്ന മോഹം വന്നു. അങ്ങനെയാണ്  ഞങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഹലാലായ" ഹോം സിനിമകൾ പിറക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി എന്ന മുസ്ലിം സംഘടനയായിരുന്നു ആദ്യമായി ഈ ആശയവുമായി മുന്നോട്ട് വന്നതെങ്കിലും പിന്നീട്  സംഘടനാ ഭേദമന്യേ മുസ്ലിം സമൂഹം അത് നെഞ്ചിലേറ്റി. സലാം കൊടിയത്തൂരിന്റെ "നിങ്ങളെന്നെ ഭ്രാന്തനാക്കി" എന്ന സിനിമയായിരുന്നു അതിൽ ആദ്യത്തേത്. പിന്നീട് അളിയനൊരു ഫ്രീ വിസ, കുടുംബ കലഹം നൂറാം ദിവസം, തുടങ്ങി ഹോം സിനിമകൾ മലബാറിലും പ്രവാസികളുടെ ഇടയിലും മുഖ്യ ധാരാ സിനിമകളെക്കാൾ പ്രചാരം നേടി മുന്നേറി. ലീക്ക് ബീരാനായി വേഷമിട്ട സിദ്ദീഖ് കൊടിയത്തൂരൊക്കെ ഹോം സിനിമകളിലെ ജനപ്രിയ നായകനായി. മഴവിൽ മനോരമയിലെ കോമഡി ഉത്സവത്തിലൂടെ പ്രശസ്തി നേടി പിന്നീട് മുഖ്യ ധാരാ സിനിമകളിൽ എത്തപ്പെട്ട ശ്രീദേവികയുടെയൊക്കെ ആദ്യത്തെ തട്ടകം ഹോം സിനിമകളായിരുന്നു. പ്രമുഖ നടൻ ശ്രീരാമൻ അടക്കം മുഖ്യധാരാ സിനിമകളിലെ പല അഭിനേതാക്കളും ഹോം സിനിമകളിലും വേഷമിട്ടിട്ടുമുണ്ട്. മലബാറിലെ ഹോം സിനിമകൾ എന്ന വിപ്ലവ മാറ്റത്തിന്റെ തുടക്ക കാലഘട്ടത്തെ കുറിച്ചും അവരുടെ സ്ട്രഗിളിനെക്കുറിച്ചുമാണ് ഹലാൽ ലവ് സ്റ്റോറിയിൽ പറയുന്നത്.



■ സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം നിർവഹിക്കുന്ന സറ്റയർ കോമഡി ഡ്രാമാ മലയാള ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി. സംവിധായകനായ സകരിയ, മുഹ്സിൻ പരാരി, ആഷിഫ് കക്കോടി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ശഹബാസ് അമൻ പാടിയ രണ്ട് മനോഹര പാട്ടുകളടക്കം മൂന്ന് പാട്ടുകളാണ് ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. സൗമ്യ രാമകൃഷ്ണനാണ് മൂന്നാമത്തെ പാട്ട് പാടിയിരിക്കുന്നത്. ശഹബാസ് അമനും ബിജിബാലുമാണ് പാട്ടുകൾക്ക് സംഗീതം പകർന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് യാക്സാൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്. 



✍sʏɴᴏᴘsɪs                

■ മലബാറിലെ ഒരു പ്രമുഖ സംഘടനയിലെ കുറച്ച് അംഗങ്ങൾക്ക് അവരുടേതായി ഒരു സിനിമയിരക്കണമെന്ന മോഹം ജനിക്കുന്നു. അവർ പ്രതിനിധീകരിക്കുന്ന മുസ്ലിം സമൂഹത്തിനു കാണാൻ പറ്റിയ ഒരു നല്ല സിനിമയായിരിക്കുകയും വേണം. സംഘടനയെ പേരെടുത്ത് പറയുന്നില്ലെങ്കിലും പരോക്ഷമായും പ്രത്യക്ഷത്തിൽ ചിലയിടത്ത് കാണിക്കുന്ന പോഷക സംഘടനയുടെയും പേര് വെച്ച് നോക്കുമ്പോൾ ആ സംഘടന ജമാഅത്തെ ഇസ്‌ലാമിയാണെന്ന് വ്യക്തം. മാത്രമല്ല, മലബാറിലെ ഹോം സിനിമകൾക്ക് ചുക്കാൻ പിടിച്ചതും ജമാഅത്തെ ഇസ്‌ലാമിയെന്ന പ്രസ്ഥാനമായിരുന്നു. സംഘടനയിലെ സജീവ പ്രവർത്തകനായ റഹീം സാഹിബ്, തെരുവ് നാടകങ്ങളിലൊക്കെ അഭിനയിച്ച് അഭിനയ മോഹം തലയ്ക്ക് പിടിച്ച ചെറുപ്പക്കാരനായിരുന്ന ശരീഫിനെയും കൊണ്ട് സിനിമ എന്നൊരു മോഹവുമായി മുന്നോട്ട് പോവുകയാണ്. സംഘടനയിലെ തന്നെ മറ്റൊരു സിനിമാ മോഹിയായ തൗഫീഖിന്റെ തിരക്കഥയും അയാൾ കണ്ടുപിടിച്ച സംവിധായകനെയും കൊണ്ട് അവരുടെ സിനിമാ മോഹം പൂവണിയിക്കാനുള്ള തീരുമാനത്തിൽ സംഘടനയുടെ അനുമതി നേടിയെടുക്കുന്നു. സംഘടനയ്ക്ക് അകത്തിരുന്നു  സംഘടനയുടെ പരിമിതികൾക്കും ബജറ്റിനും ഉതകുന്ന ഒരു ഹോം സിനിമ എടുക്കാനുള്ള അവരുടെ സ്ട്രഗ്ലിംഗുകളും ചിത്രീകരണത്തിൽ അവർ തരണം ചെയ്യേണ്ട കടമ്പകളുമായി ചിത്രം മുന്നോട്ട് പോകുന്നു.



👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        

■ സുഹറയായി വേഷമിട്ട ഗ്രേസ് ആന്റണിയുടെ പ്രകടനമായിരുന്നു സിനിമയിലെ ഏറ്റവും മികച്ചത്. ഇന്ദ്രജിത്തിന്റെ ശരീഫ് പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നെങ്കിലും സിനിമക്കുള്ളിലെ സിനിമയിൽ അഭിനയിക്കാൻ അറിയാത്ത ഒരാളായി അഭിനയിക്കണം എന്ന് സംവിധായകൻ പറഞ്ഞത് ഇന്ദ്രൻ തെറ്റിദ്ധരിച്ചത് കൊണ്ടാണോ എന്നറിയില്ല സിനിമയിൽ മിസ്കാസ്റ്റിങ് ആയി തോന്നിയത് ഇന്ദ്രജിത്തിന്റെ വേഷമായിരുന്നു. തൗഫീഖായി വേഷമിട്ട ഷറഫുദ്ധീനും സംവിധായകൻ സിറാജായി വേഷമിട്ട ജോജു ജോർജ്ജുമെല്ലാം വളരെ നന്നായി ചെയ്തിട്ടുണ്ട്. അതിലെടുത്ത് പറയേണ്ടത് റഹീം സാഹിബായി വേഷമിട്ട നാസർ കറുത്തേനിയുടെ പ്രകടനമാണ്. കാമിയോ കഥാപാത്രങ്ങളായി വന്നുപോയ സൗബിനും പാർവതിയും വരെ അവരുടെ കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നതാക്കി. എന്തിനേറെ പറയുന്നു, അലക്ക് സീനിൽ ഉൾപ്പെടെ രണ്ട് മൂന്ന് സീനിൽ വന്നു പോയ ഷൈനി ചേച്ചി വരെ കിടിലൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മലബാറിലെ മുസ്ലിംകൾക്കിടയിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച ഹോം സിനിമകളെക്കുറിച്ച് പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഹോം സിനിമകളിൽ നമ്മൾ കണ്ടിരുന്ന പല അഭിനേതാക്കളെയും സംവിധായകൻ സക്കറിയ ഈ സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ, ലീക്ക് ബീരാനൊക്കെയായി ഹോം സിനിമകളിൽ തകർത്താടിയ സിദ്ദീഖ് കൊടിയത്തൂരിനെ കുറച്ചു കൂടുതൽ ഉപയോഗിക്കമായിരുന്നില്ലേ എന്ന് തോന്നി. ചിലപ്പോൾ അദ്ദേഹത്തിന്റെ ഒരു ഫാനായിരുന്നത് കൊണ്ടായിരിക്കും ആ തോന്നൽ. സീനത്തും നിലമ്പൂർ ആയിഷയുമൊക്കെ ചെറിയ റോളുകളിലായിരുന്നെങ്കിലും അവരുടെ വേഷങ്ങൾ ഭംഗിയാക്കി.



📎 ʙᴀᴄᴋwᴀsʜ

■ ഇനി ഈ സിനിമയിൽ എത്ര സലാം, എത്ര ഇൻഷാ അല്ലാഹ്, എത്ര മാഷാ അല്ലാഹ്, എത്ര നിസ്കാരം, എത്ര ബാങ്ക് വിളി, എത്ര പർദ്ദ മുഹ്സിൻ പരാരി ഒളിച്ചു കടത്തി എന്നതിന്റെ കണക്കെടുക്കുന്നവരോടാണ്. പരാരിയും സക്കരിയായും ഇവിടെ സ്ട്രൈറ്റ് ഫോർവേഡ് ആണ്. എല്ലാം ഒളിക്കാതെ തന്നെ കടത്തിയിട്ടുണ്ട്.  സിനിമയുടെ തുടക്കത്തിൽ നുഐമാൻ സാഹിബ് എന്ന കഥാപാത്രം പറഞ്ഞത് പോലെ "അൽ ഹലാലു ബയ്യിനുൻ വൽ ഹറാമു ബയ്യിനുൻ. ഹലാലായ കാര്യങ്ങൾ സുവ്യക്തമാണ്, ഹറാമായ കാര്യങ്ങളും സുവ്യക്തമാണ്." ഇസ്‌ലാമിൽ ഹറാം എന്നാൽ നിഷിദ്ധവും ഹലാൽ എന്നാൽ അനുവദനീയവുമാണ്. നിയ്യത്താണ് ഓരോ കർമ്മത്തിന്റെയും അളവ് കോൽ എന്ന് അദ്ദേഹം പറയുന്നു. നിയ്യത്തെന്ന് പറഞ്ഞാൽ നമ്മുടെ ഉദ്ദേശ്യ ശുദ്ധി. "ഓരോ കർമ്മവും അതിന്റെ ഉദ്ദേശ്യ ശുദ്ധി അനുസരിച്ചാണല്ലോ സ്വീകരിക്കപ്പെടുന്നത്.." ഹറാമും ഹലാലും തീരുമാനിക്കപ്പെടുന്നത് ഉദ്ദേശ്യ ശുദ്ധി അനുസരിച്ചാണെന്നാണ് ഇസ്‌ലാമിൽ പറയുന്നത്. പിന്നെങ്ങനെ സിനിമ മുസ്ലിംകൾക്ക് ഹറാമായി എന്നാണ് ചിന്തിക്കേണ്ടത്. അതാണ് ഈ സിനിമയുടെ സന്ദേശവും. ഒരു നല്ല ഉദ്ദേശ്യത്തോടെയാണ് സിനിമ ഉപയോഗിക്കുന്നതെങ്കിലും അത് ഹലാൽ ആണെന്ന് തന്നെ ഈ സിനിമ പറഞ്ഞു വെക്കുന്നു.  ഇസ്ലാമിക തത്വ സംഹിതയിൽ നിയ്യത്താണ് അഥവാ ഉദ്ദേശ്യ ശുദ്ധിയാണ് ഒരു കർമ്മത്തെ ഹറാമും ഹലാലും ആക്കുന്നത്. നന്മ ഉദ്ദേശിച്ചു കൊണ്ട് ഹറാം ചേർക്കാതെ സിനിമ പിടിക്കുമ്പോൾ അത് ഹറാമല്ല, ഹലാലാണ് എന്നാണ് ഹലാൽ ലവ് സ്റ്റോറി നൽകുന്ന സന്ദേശം. ചെലോൽക്ക് ഇഷ്ടാവും.. ചെലോൽക്ക് ഇഷ്ടാവൂല.. മലബാറുകാരനായതുകൊണ്ട് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ കഴിഞ്ഞതുകൊണ്ട് എനിക്ക് ഇഷ്ടായി. റിലേറ്റ് ചെയ്യാൻ കഴിയാത്തവർ അന്തം വിട്ട് പൊന്തയിൽ കയറും എന്നുള്ളത് തീർച്ച.




MyRating . 3/5

 

                      
Riγαs Ρυliκκαl



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...