ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Halal Love Story


Halal Love Story » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ രണ്ടായിരങ്ങളിലായിരുന്നു എന്ന് തോന്നുന്നു മലബാറിലെ മുസ്ലിം വീടുകളിൽ ഹോം സിനിമകൾ തരംഗമാവുന്നത്. മുഖ്യധാരാ സിനിമകളോട് പുറം തിരിഞ്ഞു നടന്നിരുന്ന മലബാറിലെ യാഥാസ്ഥിതിക മുസ്ലിം സമൂഹത്തിന് കലയെ പൂർണ്ണമായും തിരസ്കരിക്കാൻ കഴിയുമായിരുന്നില്ല. സിനിമകൾ ഹറാം എന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിന് അവർക്കും കാണാൻ പറ്റാവുന്ന സിനിമകൾ വേണം എന്ന മോഹം വന്നു. അങ്ങനെയാണ്  ഞങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഹലാലായ" ഹോം സിനിമകൾ പിറക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി എന്ന മുസ്ലിം സംഘടനയായിരുന്നു ആദ്യമായി ഈ ആശയവുമായി മുന്നോട്ട് വന്നതെങ്കിലും പിന്നീട്  സംഘടനാ ഭേദമന്യേ മുസ്ലിം സമൂഹം അത് നെഞ്ചിലേറ്റി. സലാം കൊടിയത്തൂരിന്റെ "നിങ്ങളെന്നെ ഭ്രാന്തനാക്കി" എന്ന സിനിമയായിരുന്നു അതിൽ ആദ്യത്തേത്. പിന്നീട് അളിയനൊരു ഫ്രീ വിസ, കുടുംബ കലഹം നൂറാം ദിവസം, തുടങ്ങി ഹോം സിനിമകൾ മലബാറിലും പ്രവാസികളുടെ ഇടയിലും മുഖ്യ ധാരാ സിനിമകളെക്കാൾ പ്രചാരം നേടി മുന്നേറി. ലീക്ക് ബീരാനായി വേഷമിട്ട സിദ്ദീഖ് കൊടിയത്തൂരൊക്കെ ഹോം സിനിമകളിലെ ജനപ്രിയ നായകനായി. മഴവിൽ മനോരമയിലെ കോമഡി ഉത്സവത്തിലൂടെ പ്രശസ്തി നേടി പിന്നീട് മുഖ്യ ധാരാ സിനിമകളിൽ എത്തപ്പെട്ട ശ്രീദേവികയുടെയൊക്കെ ആദ്യത്തെ തട്ടകം ഹോം സിനിമകളായിരുന്നു. പ്രമുഖ നടൻ ശ്രീരാമൻ അടക്കം മുഖ്യധാരാ സിനിമകളിലെ പല അഭിനേതാക്കളും ഹോം സിനിമകളിലും വേഷമിട്ടിട്ടുമുണ്ട്. മലബാറിലെ ഹോം സിനിമകൾ എന്ന വിപ്ലവ മാറ്റത്തിന്റെ തുടക്ക കാലഘട്ടത്തെ കുറിച്ചും അവരുടെ സ്ട്രഗിളിനെക്കുറിച്ചുമാണ് ഹലാൽ ലവ് സ്റ്റോറിയിൽ പറയുന്നത്.



■ സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം നിർവഹിക്കുന്ന സറ്റയർ കോമഡി ഡ്രാമാ മലയാള ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി. സംവിധായകനായ സകരിയ, മുഹ്സിൻ പരാരി, ആഷിഫ് കക്കോടി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ശഹബാസ് അമൻ പാടിയ രണ്ട് മനോഹര പാട്ടുകളടക്കം മൂന്ന് പാട്ടുകളാണ് ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. സൗമ്യ രാമകൃഷ്ണനാണ് മൂന്നാമത്തെ പാട്ട് പാടിയിരിക്കുന്നത്. ശഹബാസ് അമനും ബിജിബാലുമാണ് പാട്ടുകൾക്ക് സംഗീതം പകർന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് യാക്സാൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്. 



✍sʏɴᴏᴘsɪs                

■ മലബാറിലെ ഒരു പ്രമുഖ സംഘടനയിലെ കുറച്ച് അംഗങ്ങൾക്ക് അവരുടേതായി ഒരു സിനിമയിരക്കണമെന്ന മോഹം ജനിക്കുന്നു. അവർ പ്രതിനിധീകരിക്കുന്ന മുസ്ലിം സമൂഹത്തിനു കാണാൻ പറ്റിയ ഒരു നല്ല സിനിമയായിരിക്കുകയും വേണം. സംഘടനയെ പേരെടുത്ത് പറയുന്നില്ലെങ്കിലും പരോക്ഷമായും പ്രത്യക്ഷത്തിൽ ചിലയിടത്ത് കാണിക്കുന്ന പോഷക സംഘടനയുടെയും പേര് വെച്ച് നോക്കുമ്പോൾ ആ സംഘടന ജമാഅത്തെ ഇസ്‌ലാമിയാണെന്ന് വ്യക്തം. മാത്രമല്ല, മലബാറിലെ ഹോം സിനിമകൾക്ക് ചുക്കാൻ പിടിച്ചതും ജമാഅത്തെ ഇസ്‌ലാമിയെന്ന പ്രസ്ഥാനമായിരുന്നു. സംഘടനയിലെ സജീവ പ്രവർത്തകനായ റഹീം സാഹിബ്, തെരുവ് നാടകങ്ങളിലൊക്കെ അഭിനയിച്ച് അഭിനയ മോഹം തലയ്ക്ക് പിടിച്ച ചെറുപ്പക്കാരനായിരുന്ന ശരീഫിനെയും കൊണ്ട് സിനിമ എന്നൊരു മോഹവുമായി മുന്നോട്ട് പോവുകയാണ്. സംഘടനയിലെ തന്നെ മറ്റൊരു സിനിമാ മോഹിയായ തൗഫീഖിന്റെ തിരക്കഥയും അയാൾ കണ്ടുപിടിച്ച സംവിധായകനെയും കൊണ്ട് അവരുടെ സിനിമാ മോഹം പൂവണിയിക്കാനുള്ള തീരുമാനത്തിൽ സംഘടനയുടെ അനുമതി നേടിയെടുക്കുന്നു. സംഘടനയ്ക്ക് അകത്തിരുന്നു  സംഘടനയുടെ പരിമിതികൾക്കും ബജറ്റിനും ഉതകുന്ന ഒരു ഹോം സിനിമ എടുക്കാനുള്ള അവരുടെ സ്ട്രഗ്ലിംഗുകളും ചിത്രീകരണത്തിൽ അവർ തരണം ചെയ്യേണ്ട കടമ്പകളുമായി ചിത്രം മുന്നോട്ട് പോകുന്നു.



👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        

■ സുഹറയായി വേഷമിട്ട ഗ്രേസ് ആന്റണിയുടെ പ്രകടനമായിരുന്നു സിനിമയിലെ ഏറ്റവും മികച്ചത്. ഇന്ദ്രജിത്തിന്റെ ശരീഫ് പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നെങ്കിലും സിനിമക്കുള്ളിലെ സിനിമയിൽ അഭിനയിക്കാൻ അറിയാത്ത ഒരാളായി അഭിനയിക്കണം എന്ന് സംവിധായകൻ പറഞ്ഞത് ഇന്ദ്രൻ തെറ്റിദ്ധരിച്ചത് കൊണ്ടാണോ എന്നറിയില്ല സിനിമയിൽ മിസ്കാസ്റ്റിങ് ആയി തോന്നിയത് ഇന്ദ്രജിത്തിന്റെ വേഷമായിരുന്നു. തൗഫീഖായി വേഷമിട്ട ഷറഫുദ്ധീനും സംവിധായകൻ സിറാജായി വേഷമിട്ട ജോജു ജോർജ്ജുമെല്ലാം വളരെ നന്നായി ചെയ്തിട്ടുണ്ട്. അതിലെടുത്ത് പറയേണ്ടത് റഹീം സാഹിബായി വേഷമിട്ട നാസർ കറുത്തേനിയുടെ പ്രകടനമാണ്. കാമിയോ കഥാപാത്രങ്ങളായി വന്നുപോയ സൗബിനും പാർവതിയും വരെ അവരുടെ കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നതാക്കി. എന്തിനേറെ പറയുന്നു, അലക്ക് സീനിൽ ഉൾപ്പെടെ രണ്ട് മൂന്ന് സീനിൽ വന്നു പോയ ഷൈനി ചേച്ചി വരെ കിടിലൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മലബാറിലെ മുസ്ലിംകൾക്കിടയിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച ഹോം സിനിമകളെക്കുറിച്ച് പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഹോം സിനിമകളിൽ നമ്മൾ കണ്ടിരുന്ന പല അഭിനേതാക്കളെയും സംവിധായകൻ സക്കറിയ ഈ സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ, ലീക്ക് ബീരാനൊക്കെയായി ഹോം സിനിമകളിൽ തകർത്താടിയ സിദ്ദീഖ് കൊടിയത്തൂരിനെ കുറച്ചു കൂടുതൽ ഉപയോഗിക്കമായിരുന്നില്ലേ എന്ന് തോന്നി. ചിലപ്പോൾ അദ്ദേഹത്തിന്റെ ഒരു ഫാനായിരുന്നത് കൊണ്ടായിരിക്കും ആ തോന്നൽ. സീനത്തും നിലമ്പൂർ ആയിഷയുമൊക്കെ ചെറിയ റോളുകളിലായിരുന്നെങ്കിലും അവരുടെ വേഷങ്ങൾ ഭംഗിയാക്കി.



📎 ʙᴀᴄᴋwᴀsʜ

■ ഇനി ഈ സിനിമയിൽ എത്ര സലാം, എത്ര ഇൻഷാ അല്ലാഹ്, എത്ര മാഷാ അല്ലാഹ്, എത്ര നിസ്കാരം, എത്ര ബാങ്ക് വിളി, എത്ര പർദ്ദ മുഹ്സിൻ പരാരി ഒളിച്ചു കടത്തി എന്നതിന്റെ കണക്കെടുക്കുന്നവരോടാണ്. പരാരിയും സക്കരിയായും ഇവിടെ സ്ട്രൈറ്റ് ഫോർവേഡ് ആണ്. എല്ലാം ഒളിക്കാതെ തന്നെ കടത്തിയിട്ടുണ്ട്.  സിനിമയുടെ തുടക്കത്തിൽ നുഐമാൻ സാഹിബ് എന്ന കഥാപാത്രം പറഞ്ഞത് പോലെ "അൽ ഹലാലു ബയ്യിനുൻ വൽ ഹറാമു ബയ്യിനുൻ. ഹലാലായ കാര്യങ്ങൾ സുവ്യക്തമാണ്, ഹറാമായ കാര്യങ്ങളും സുവ്യക്തമാണ്." ഇസ്‌ലാമിൽ ഹറാം എന്നാൽ നിഷിദ്ധവും ഹലാൽ എന്നാൽ അനുവദനീയവുമാണ്. നിയ്യത്താണ് ഓരോ കർമ്മത്തിന്റെയും അളവ് കോൽ എന്ന് അദ്ദേഹം പറയുന്നു. നിയ്യത്തെന്ന് പറഞ്ഞാൽ നമ്മുടെ ഉദ്ദേശ്യ ശുദ്ധി. "ഓരോ കർമ്മവും അതിന്റെ ഉദ്ദേശ്യ ശുദ്ധി അനുസരിച്ചാണല്ലോ സ്വീകരിക്കപ്പെടുന്നത്.." ഹറാമും ഹലാലും തീരുമാനിക്കപ്പെടുന്നത് ഉദ്ദേശ്യ ശുദ്ധി അനുസരിച്ചാണെന്നാണ് ഇസ്‌ലാമിൽ പറയുന്നത്. പിന്നെങ്ങനെ സിനിമ മുസ്ലിംകൾക്ക് ഹറാമായി എന്നാണ് ചിന്തിക്കേണ്ടത്. അതാണ് ഈ സിനിമയുടെ സന്ദേശവും. ഒരു നല്ല ഉദ്ദേശ്യത്തോടെയാണ് സിനിമ ഉപയോഗിക്കുന്നതെങ്കിലും അത് ഹലാൽ ആണെന്ന് തന്നെ ഈ സിനിമ പറഞ്ഞു വെക്കുന്നു.  ഇസ്ലാമിക തത്വ സംഹിതയിൽ നിയ്യത്താണ് അഥവാ ഉദ്ദേശ്യ ശുദ്ധിയാണ് ഒരു കർമ്മത്തെ ഹറാമും ഹലാലും ആക്കുന്നത്. നന്മ ഉദ്ദേശിച്ചു കൊണ്ട് ഹറാം ചേർക്കാതെ സിനിമ പിടിക്കുമ്പോൾ അത് ഹറാമല്ല, ഹലാലാണ് എന്നാണ് ഹലാൽ ലവ് സ്റ്റോറി നൽകുന്ന സന്ദേശം. ചെലോൽക്ക് ഇഷ്ടാവും.. ചെലോൽക്ക് ഇഷ്ടാവൂല.. മലബാറുകാരനായതുകൊണ്ട് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ കഴിഞ്ഞതുകൊണ്ട് എനിക്ക് ഇഷ്ടായി. റിലേറ്റ് ചെയ്യാൻ കഴിയാത്തവർ അന്തം വിട്ട് പൊന്തയിൽ കയറും എന്നുള്ളത് തീർച്ച.




MyRating . 3/5

 

                      
Riγαs Ρυliκκαl



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...