ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Paava Kadhaigal

 


Paava Kadhaigal » ᴀ ʀᴇᴛᴀʟɪᴀᴛᴇ


■ കഥയറിയാതെ ആട്ടം കാണുന്നവർക്ക് ഏതൊരു സാധാരണ പടം പോലെയും, പക്ഷേ കഥയറിഞ്ഞു ആട്ടം കാണുന്നവർക്ക് ഒരു പ്യുവർ ജെം ആയും ഫീൽ ചെയ്യുന്ന അത്യപൂർവ്വമായൊരു ആന്തോളജി വെബ് സീരീസാണ് പാവ കഥൈകൾ. പേര് പോലും നമ്മൾ മലയാളികളെ തെറ്റിദ്ധരിപ്പിക്കും. കാരണം, പാവ കഥൈകൾ നമ്മൾ മലയാളികൾ വായിക്കേണ്ടത് പാപക്കഥകൾ എന്നാണ്. നാല് പാപങ്ങളുടെ കഥകൾ. തങ്കം, ലവ് പണ്ണാ ഉട്രണം,വാന്മകൾ,ഊര് ഇരവ് എന്നിങ്ങനെ നാല് കൊച്ചു സിനിമകൾ കൂടിച്ചേർന്നതാണ് നെറ്റ്ഫ്ലിക്സിന്റെ പാവ കഥൈകൾ എന്ന വെബ്സീരീസിന്റെ ആദ്യ സീസൺ. ഒരു തെന്നിന്ത്യൻ ഭാഷയിലെ നെറ്റ്‌ഫ്ലിക്‌സിന്റെ അരങ്ങേറ്റം ഒട്ടും മോശമായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പാവ കഥൈകൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾ. ഇത് നെറ്റ്ഫ്ലിക്സിനെ രണ്ടാം സീസണ് പ്രേരിപ്പിക്കും എന്നത് തന്നെയാണ് സിനിമാ പ്രേമികളുടെ ഏറ്റവും വലിയ പ്രതീക്ഷ. നെറ്റ്ഫ്ലിക്സ് മുൻപ് ചെയ്ത ആന്തോളജി വെബ്സീരീസുകളായ ഗോസ്റ്റ് സ്റ്റോറീസും ലസ്റ്റ് സ്റ്റോറീസുമൊക്കെ പ്രൊഡ്യൂസ് ചെയ്ത ആഷി ദുവായും റോണി സ്‌ക്രൂവാലയും ഒക്കെത്തന്നെയാണ് പാവ കഥൈകളുടെയും നിർമ്മാതാക്കൾ.




■ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ് ഇൻഡസ്ട്രിയിൽ തങ്ങളുടെ പ്രതിഭ തെളിയിച്ച സുധ കൊങ്കര, വിഘ്‌നേഷ് ശിവൻ, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ എന്നിവരാണ് യഥാക്രമം തങ്കം, ലവ് പണ്ണാ ഉട്രണം, വാന്മകൾ, ഊര് ഇരവ് എന്നീ സിനിമകൾ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇരുധി സുട്രൂവിലൂടെ മാധവനെയും സൂരറൈ പോട്രൂവിലൂടെ സൂര്യയെയും ഗംഭീരമായി തിരിച്ചു കൊണ്ടുവന്ന സുധ ഇപ്രാവശ്യം കാളിദാസ് ജയറാമിലെ അഭിനയ പ്രതിഭയെയും തിരിച്ചു കൊണ്ടു വന്ന് ഫീൽഡ് ഔട്ട് ആയിപ്പോകുമായിരുന്ന നല്ല നടന്മാരെ തിരിച്ചു കൊണ്ടുവരുന്ന മികച്ച ഡയരക്ടർ എന്നൊരു പേരിന് അർഹയായിരിക്കുകയാണ്. സംവിധായകരിലെ തനി തങ്കം തന്നെയാണ് താനെന്നാണ് തങ്കത്തിലൂടെ സുധ തെളിയിച്ചിരിക്കുന്നത്. മലയാളികളുടെ സ്വന്തം ജോമോൻ ടി. ജോണാവട്ടെ തന്റെ സ്വതസിദ്ധമായ മനോഹര ഛായാഗ്രഹണത്തിലൂടെ തങ്കത്തിന് മാറ്റ് കൂട്ടിയിട്ടുമുണ്ട്. തേനി ഈശ്വറും ഗണേഷ് രാജവേലുവുമാണ് മറ്റു ഛായാഗ്രാഹകർ. വാന്മകൾ സംവിധാനം ചെയ്ത ഗൗതം വാസുദേവ് മേനോനും തന്റെ പ്രതിഭ വിളിച്ചോതി. പക്ഷേ, തീപ്പൊരിയായത് ഊര് ഇരവിലൂടെ വെറും 37 നിമിഷങ്ങൾ കൊണ്ട് പ്രേക്ഷകരെ ഭീകരതയിൽ അകപ്പെടുത്തിയ വെട്രിമാരൻ എന്ന സംവിധായകൻ തന്നെയാണെന്നാണ് എന്റെ അഭിപ്രായം. വിഘ്‌നേഷിന്റെ ലവ് പണ്ണാ ഉട്രണം ഒരു ബ്ലാക്ക് കോമഡി സറ്റയർ ആയതുകൊണ്ട് തന്നെ, നോട്ട് എവെരിവൺസ് കപ് ഓഫ് ടീ എന്ന് പറയേണ്ടി വരും. പക്ഷേ, അത് ചെയ്തു ഫലിപ്പിക്കുന്നതിൽ വിഘ്നേഷ് വിജയിച്ചിട്ടുമുണ്ട്. അനിരുദ്ധ് രവിചന്ദ്രൻ, ജസ്റ്റിൻ പ്രഭാകരൻ, കാർത്തിക് എന്നീ പ്രഗത്ഭ മ്യൂസിഷ്യൻസ് സംഗീത സംവിധായകരായി ഉണ്ടെങ്കിൽ ഇൻട്രോ ലല്ലബൈയിലൂടെ  പാവ കഥൈകളുടെ കഥയിലേക്ക് തന്നെ പ്രേക്ഷകരെ നയിച്ച ശിവാത്മികയാണ് പാവ കഥൈകളിലെ എന്റെ പ്രിയപ്പെട്ട സംഗീത സംവിധായിക. മനോഹരമായ ആ ലല്ലബൈ പാടിയിരിക്കുന്നത് ശിവാത്മികയും അനന്തുവും ചേർന്നാണ്. 




✍sʏɴᴏᴘsɪs                


■ വ്യത്യസ്തമായ നാല് കഥകൾ. പക്ഷേ, അവ നാലും തമ്മിൽ വേർപ്പിരിക്കാൻ സാധിക്കാത്തത്ര ബന്ധം. നാല് കഥകൾക്കും ആത്മാഭിമാനം, പ്രണയം, പാപം, ദുരഭിമാനം എന്നിങ്ങനെ നാല് പാപങ്ങൾ കൽപ്പിച്ചു കൊടുത്തിട്ടുണ്ടെങ്കിലും നാലിന്റെയും യഥാർത്ഥ പ്രമേയം നമ്മുടെ സമൂഹത്തിൽ അന്നും ഇന്നും എന്നും നിലനിൽക്കുന്ന ദുരഭിമാനം എന്ന വിഷയം തന്നെയാണ്. ദുരഭിമാനം സംരക്ഷിക്കാൻ വേണ്ടി അഞ്ച് കുടുംബങ്ങൾ ചെയ്യുന്ന പാപങ്ങൾ എന്തൊക്കെയാണ് എന്നതിലേക്കാണ് സമൂഹത്തെ ഒന്ന് പിടിച്ചു കുലുക്കുക എന്ന ഉദ്ദേശ്യത്തോടെ നാല് സംവിധായകർ പാവ കഥൈകളിലൂടെ വിരൽ ചൂണ്ടുന്നത്. കുലുങ്ങേണ്ടവർക്ക് കുലുങ്ങാം, അല്ലാത്തവർക്ക് അനങ്ങാതിരിക്കാം. ഇൻട്രോ സോങ്ങിലെ കാർട്ടൂൺ വിഷ്വൽസിൽ കാണുന്നത് തന്നെയാണ് നാല് സിനിമകളുടെയും മൂല കഥ. ഒരു പെൺകുഞ്ഞിനെ ഓമനിച്ചു വളർത്തുന്ന മാതാപിതാക്കൾ. പിന്നീട് അവരുടെ മകൾ വളർന്നു വലുതായി മുതിർന്ന ഒരുവളായി മാറുന്നതും അവളുടെ പ്രണയവും കുടുംബ ജീവിതവുമെല്ലാമാണ് ഒരൊറ്റ പാട്ടിലൂടെ കാർട്ടൂൺ വിഷ്വൽസായി കാണിക്കുന്നത്. കാലികപ്രസക്തിയുള്ള വ്യത്യസ്തമായ നാല് കഥകളിലൂടെ സമൂഹത്തിലെ തിന്മകൾക്കെതിരെ വാചാലമാകുകയാണ് പാവ കഥൈകൾ. 




👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        


■ കാളിദാസ് ജയറാം വളരെ ഭാഗ്യവാനായ നടനാണ് എന്ന് ഞാൻ പറയും. കാരണം അയാൾ ജയറാം എന്ന നടന്റെ മകനായാണ് ജനിച്ചത്. അല്ലെങ്കിൽ ഇത്രയധികം അവസരങ്ങൾ ലഭിക്കാതെ എന്നോ ഫീൽഡ് ഔട്ട് ആയിപ്പോവേണ്ടതായിരുന്നു. കാളിദാസ് ജയറാം എന്ന നടന്റെ കഴിവിൽ എനിക്ക് യാതൊരു സംശയവുമില്ല. ബാലനടനായി വന്ന് ശരിക്കും വിസ്മയിച്ചു പോയ കാളിദാസ് പക്ഷേ, നായക നടനായി വന്നപ്പോൾ ശരിക്കും നിരാശപ്പെടുത്തി. മോശം സ്ക്രിപ്റ്റ്‌ സെലക്ഷനുകൾ കാരണം ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രം പോലും കാളിദാസ് ഇതുവരെ നൽകിയില്ല. അതുകാരണം ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ധാരാളം വിമർശകരെയുണ്ടാക്കി.  അവർക്കൊക്കെയുള്ള മറുപടിയാണ് തങ്കത്തിലെ സത്താർ എന്ന ട്രാൻസ്ജെന്റർ കഥാപാത്രത്തിലൂടെ കാളിദാസ് നൽകിയിരിക്കുന്നത്. സത്താർ, കാളിദാസ് ജയറാമിന്റെ കരിയറിലെ പൊൻതൂവൽ തന്നെയായിരിക്കും. നല്ലൊരു സ്ക്രിപ്റ്റും പണിയറിയാവുന്ന ഒരു സംവിധായകനുമുണ്ടെങ്കിൽ കാളിദാസ് ജയറാമിന് തെളിയിക്കാൻ ഇനിയും ഒരുപാടുണ്ട്. കാളിദാസിന്റെ പ്രകടനം എനിക്ക് ഒരു അത്ഭുതമേ ആയിരുന്നില്ലെങ്കിലും തങ്കമായി അഭിനയിച്ച ശന്തനു ഭാഗ്യരാജ് ശരിക്കും അമ്പരപ്പിച്ചു. കെ. ഭാഗ്യരാജിന്റെയും പൂർണ്ണിമ ജയറാമിന്റെയും മകനാണ് ശന്തനു. എ.ആർ. റഹ്‌മാൻറെ അനന്തിരവളും ജി. വി. പ്രകാശ് കുമാറിന്റെ സഹോദരിയുമായ ഭവാനി ശ്രീ, തങ്കത്തിലൂടെ സാഹിറയെന്ന കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. വിഘ്‌നേഷിന്റെ ലവ് പണ്ണാ ഉട്രണം എന്ന സെഗ്മെന്റിലെ പ്രധാന അഭിനേതാക്കൾ അഞ്‌ജലിയും കൽക്കി കൊച്ലിനും പടം കുമാറുമാണ്. ഗൗതം മേനോന്റെ വാന്മകളിലെ സത്യയിലൂടെ താൻ നല്ലൊരു നടനും കൂടിയാണെന്ന് ഗൗതം മേനോൻ തെളിയിച്ചിരിക്കുകയാണ്. മതിയഴക് എന്ന വെല്ലുവിളി നിറഞ്ഞ അമ്മ വേഷം സിമ്രാൻ അതിമനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. 96ലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു കൂടാരം കെട്ടി താമസിച്ച ആദിത്യ ഭാസ്‌ക്കർ, ഭരത് എന്ന വേഷം നന്നായി അവതരിപ്പിച്ചിരിക്കുന്നു. പതിഞ്ഞ താളത്തിൽ ഒരു സാധാരണ കുടുംബ ചിത്രമെന്ന് തോന്നിപ്പിച്ച വെട്രിമാരന്റെ ഊര് ഇരവിൽ എന്തിനാണ് പ്രകാശ് രാജ്, സായ് പല്ലവി എന്നീ മികവ് തെളിയിച്ച അഭിനേതാക്കൾ എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. പക്ഷേ, അതിനുള്ള ഉത്തരമാണ് ജാനകി രാമൻ എന്ന അച്ഛനും സുമതി എന്ന മകളും. ഇടയ്ക്ക് വെച്ച് നിർത്തിപ്പോയാലോ എന്ന് ഊര് ഇരവ് പ്രേക്ഷകനെക്കൊണ്ട് തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആ സെഗ്മെന്റിന്റെ പരാജയമല്ല, മറിച്ച് വെട്രിമാരൻ എന്ന സംവിധായകന്റെയും പ്രകാശ് രാജ്, സായ് പല്ലവി എന്നീ അഭിനേതാക്കളുടെയും മികവിനെയാണ് വിളിച്ചോതുന്നത്.




📎 ʙᴀᴄᴋwᴀsʜ


■ പാവ കഥൈകളിലെ മൂന്നും നാലും സിനിമകൾ തമ്മിൽ ഇഴപിരിക്കാൻ കഴിയാത്തത്ര ബന്ധമുണ്ട്. വെട്രിമാരന്റെ ഊര് ഇരവിന്റെ ഉത്തരമാണ് ഗൗതം മേനോന്റെ വാന്മകൾ. ഊര് ഇരവ് കണ്ടതിനു ശേഷമാണ് വാന്മകൾ കാണേണ്ടത് എന്ന് ചിലരുടെ അഭിപ്രായങ്ങൾ കണ്ടു. പക്ഷേ, എനിക്ക് തോന്നിയത് നെറ്റ്ഫ്ലിക്സ് വളരെ കൃത്യമായി തന്നെയാണ് നാല് കഥകളും അടുക്കി വെച്ചിരിക്കുന്നത് എന്ന് തന്നെയാണ്. വാന്മകൾ നമുക്ക് നൽകിയ ഉത്തരത്തിൽ നിന്ന് തന്നെയാണ് ഊര് ഇരവ് എന്ന ചോദ്യത്തിലേക്ക് പോകേണ്ടത്. വാന്മകൾ ഇല്ലെങ്കിൽ ഊര് ഇരവ് ഇല്ല എന്ന് തന്നെ പറയാം. വാന്മകളിന്റെ തുടക്കത്തിൽ ഊര് ഇരവിന്റെ കഥ ഒരു ന്യൂസ്‌ പേപ്പർ കട്ടിങ്ങായി കാണിക്കുന്നുണ്ട്. ഒരു ഹൗണ്ടഡ് ഹൗസിൽ അകപ്പെട്ടത് പോലെ പ്രേക്ഷകരെക്കൊണ്ട് തോന്നിച്ച ഊര് ഇരവ് ശരിക്കും ഒരു സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു സിനിമാ മോഹിയുടെ അതിജീവന കഥ പറയുന്ന ആന്തോളജിയായാണ് ഈ പ്രോജെക്ട് ആദ്യം ആലോചിച്ചത് എങ്കിലും സംവിധായകൻ വെട്രിമാരന്റെ അപേക്ഷ പ്രകാരമാണ് കാലിക വിഷയങ്ങൾ സംസാരിക്കുന്ന ഒരു ആന്തോളജി സീരീസാക്കി പാവ കഥൈകളെ മാറ്റിയെടുത്തത്.




8.3/10 . IMDb





 


                      

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Moebius

Moebius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ധൈര്യപ്പെടാത്ത പ്രമേയങ്ങളിൽ കൈവെക്കുകയും അത് തന്റെ മേക്കിങ്ങിലെ വൈഭവം കൊണ്ട് ക്ലാസ്സിക്‌ ആക്കുകയും ചെയ്യുന്നൊരു സംവിധായകനുണ്ടെങ്കിൽ അത് കൊറിയൻ സംവിധായകൻ കിം കി ഡുക് ആണ്. ഈ സിനിമ ഏത് ജോണറിൽപ്പെടും എന്ന് പറയുക തന്നെ അതികഠിനമാണ്. എങ്കിലും ഹൊറർ ഡ്രാമ എന്നങ്ങു പറഞ്ഞു തടി രക്ഷിച്ചേക്കാം. എന്തായാലും ഈ സിനിമ ഒരു ഇന്ത്യൻ ചലച്ചിത്രകാരൻ കോപ്പിയടിക്കുകയോ ഒദ്യോഗികമായി തന്നെ റീമേയ്ക്ക് ചെയ്യുകയോ ചെയ്യും എന്നൊരു പേടി അസ്ഥാനത്താണ്. കൊറിയൻ സെൻസർ ബോർഡ് തന്നെ ആദ്യം ബാൻ ചെയ്തിരുന്ന പടമാണ് ഇതെന്ന് ഓർക്കുക. പിന്നീട് റേറ്റിങ് മാറ്റി റിവ്യൂ ചെയ്തിട്ടാണ് ഇതിന്റെ റിലീസ് അനുവദിച്ചത്. കിം കി ഡുക് തന്നെയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഇന്യോങ് പാർക്കിന്റേതാണ് പശ്ചാത്തല സംഗീതം. Statutory Warning : അതിഭയങ്കരമായ വിധം ധൈര്യമുള്ളവരും "തൊലിക്കട്ടി"യുള്ളവരും മാത്രം കാണുക. അല്ലാത്തവർ കണ്ടിട്ട് എന്റെ പൂർവ്വികന്മാരെ സ്മരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ✍sʏɴᴏᴘsɪs                ■ ഭർത്ത

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs